മലപ്പുറം: ജില്ലയിൽ ഞായറാഴ്ച 3,850 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 37.25 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവർ വർദ്ധിക്കുന്ന സ്ഥിതിയിൽ മാറ്റമില്ല. ഇത്തരത്തിൽ 3,634 പേർക്കാണ് ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. 122 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 91 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
70,068 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 46,371 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 1,550 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 217 പേരും 135 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയർ സെന്ററുകളിൽ 57 പേരും ശേഷിക്കുന്നവർ വീടുകളിലും മറ്റുമായും നിരീക്ഷണത്തിൽ കഴിയുന്നു.
കൊവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനത്തിനിടയിലും പരമാവധി രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകരെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ഞായറാഴ്ച മാത്രം 3,621 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയിൽ രോഗവിമുക്തരായവരുടെ എണ്ണം 1,55,706 ആയി. ഇതുവരെയായി ജില്ലയിൽ 724 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |