പൊന്നാനി: കൊവിഡ് കാലവും ലോക്ക്ഡൗണും വറുതിയുടെ പൂട്ടിട്ട തീരദേശത്ത് ഇനി ട്രോളിംഗ് നിരോധനത്തിന്റെ ദുരിതപ്പൂട്ട്. ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ മത്സ്യബന്ധന ബോട്ടുകൾക്ക് ഇനിയുള്ള 52 ദിവസം കൂടി വിശ്രമകാലം. ട്രിപ്പിൾ ലോക്ക്ഡൗണും പ്രതികൂല കാലാവസ്ഥയും കടലാക്രമണവും കാരണം കടലിലിറങ്ങാനാകാതെ തീരത്തു തന്നെയാണ് മത്സ്യത്തൊഴിലാളികൾ. കൊവിഡ് ആരംഭിച്ചതുമുതൽ കടുത്ത പ്രതിസന്ധിക്കൊപ്പമാണ് തീരമുള്ളത്.
പഞ്ഞമാസത്തെ കഷ്ടതകൾ ഇത്തവണ ഇരട്ടിയാകുമെന്ന ആശങ്കയിലാണ് തീരം. കയറ്റുമതി രംഗത്തെ കടുത്ത മാന്ദ്യത്തിനൊപ്പമാണ് കഴിഞ്ഞ രണ്ടുമാസം കടന്നുപോയത്. ഇത് മത്സ്യബന്ധന മേഖലയ്ക്കുണ്ടാക്കിയ ക്ഷീണം ട്രോളിംഗ് നിരോധന കാലയളവിനെ കാര്യമായി ബാധിക്കും.
കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണുകളിൽ മത്സ്യബന്ധന മേഖല പൂർണ്ണമായി സ്തംഭിച്ചിരുന്നു. പിന്നീട് നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചെങ്കിലും കയറ്റുമതി രംഗത്ത് മാന്ദ്യം തുടർന്നത് മേഖലയിലെ ഉണർവ്വ് ഇല്ലാതാക്കി. മത്സ്യ കയറ്റുമതിയിലായിരുന്നു കാര്യമായ നേട്ടമുണ്ടാക്കിയിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഒന്നര മാസത്തോളം ബോട്ടുകൾക്ക് കടലിലിറങ്ങാനാകാത്ത സ്ഥിതിയായിരുന്നു. കാര്യമായി മത്സ്യം ലഭിക്കുന്ന സമയത്ത് വീട്ടിലിരിക്കേണ്ടി വന്നത് തീരദേശത്തിന്റെ നടുവൊടിച്ചു.
നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടായ ഘട്ടത്തിൽ മത്സ്യത്തിന് വില കുത്തനെ കൂടിയത് മത്സ്യമേഖലയിലെ ചില്ലറ വിൽപ്പനക്കാരെ കാര്യമായി ബാധിച്ചു. കൂടിയ വിലയ്ക്ക് മത്സ്യം വാങ്ങാൻ ആളില്ലാത്തതിനാൽ നേരിയ ലാഭമെടുത്ത് ചില്ലറ വിൽപ്പന നടത്തേണ്ട നിർബന്ധിതാവസ്ഥയിലായിരുന്നു കച്ചവടക്കാർ. മത്സ്യ കയറ്റുമതി നടക്കാത്തതിനാൽ പിടിച്ചു കൊണ്ടുവരുന്ന മത്സ്യം കുറഞ്ഞ വിലയ്ക്ക് നൽകാനാകാത്ത സ്ഥിതിയായിരുന്നു.
അറബിക്കടലിൽ രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ ബോട്ടുകൾ കടലിലിറങ്ങിയിരുന്നില്ല. ട്രോളിംഗ് നിരോധനത്തിന് മുമ്പുള്ള അപ്രതീക്ഷിത മത്സ്യബന്ധന വിലക്ക് തീരദേശത്തിന് ഇരുട്ടടിയാണ് നൽകിയത്. ട്രോളിംഗിനു മുമ്പുള്ള മൂന്നുമാസത്തെ മത്സ്യബന്ധനത്തിൽ നിന്ന് ലഭിക്കുന്നത് വച്ചാണ് ഒന്നര മാസം നീളുന്ന നിരോധന കാലയളവിലെ ജീവിതം മുന്നോട്ടുകൊണ്ടു പോകാനുള്ള വക കണ്ടെത്തിയിരുന്നത്. എന്നാൽ ഇത്തവണത്തെ കണക്കുകൂട്ടലുകളെല്ലാം താളം തെറ്റി.
ദുരിതങ്ങളെല്ലാം തുടരും
ട്രോളിംഗ് നിരോധനത്തിനൊപ്പം കാലവർഷത്തെ തുടർന്നുള്ള കടലാക്രമണവും നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് തീരമുള്ളത്. തീരസുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ഒരുക്കങ്ങളും ഇത്തവണയുമില്ല. പ്രഖ്യാപിച്ച പദ്ധതികളൊക്കെയും കടലാസിൽ തുടരുകയാണ്. കടലാക്രമണം പ്രതിരോധിക്കാൻ പൊന്നാനി തീരത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതികൾ പാതിവഴിപോലും പിന്നിട്ടിട്ടില്ല. കടൽഭിത്തി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും അങ്ങനെ തന്നെ. കഴിഞ്ഞ മാസം അറബിക്കടലിലുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് രൂക്ഷമായ കടലാക്രമണമാണ് തീരത്തിന് നേരിടേണ്ടി വന്നത്. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ഇത് തുടരും. കടലാക്രമണ ബാധിതരെ മാറ്റി പാർപ്പിക്കുന്നതിനായി പ്രഖ്യാപിച്ചിരുന്ന പദ്ധതികളും പൂർത്തീകരണത്തിലെത്തിയിട്ടില്ല.
കടുത്ത ദുരിതങ്ങളാണ് തീരദേശത്തെ കാത്തിരിക്കുന്നത്. തൊഴിൽ നഷ്ടവും വരുമാന നഷ്ടവും മത്സ്യ ബന്ധന മേഖലയെ തളർത്തിയിട്ട് കാലമേറെയായി.
നഷ്ടം സഹിക്കാനാകാതെ ബോട്ടുകൾ ആഴ്ച്ചകളോളം കടലിലിറക്കാത്ത അവസ്ഥയും പതിവാണ്. വരാനിരിക്കുന്ന ഒന്നര മാസക്കാലം തീരത്തിന് കടുത്ത പരീക്ഷണങ്ങളടേതാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |