മലപ്പുറം: ഇടവിട്ടുള്ള മഴയും വെയിലും ഡെങ്കി കൊതുകളുടെ വളർച്ചയ്ക്കും രോഗവ്യാപനത്തിനും അനുകൂല സാഹചര്യമൊരുക്കിയതോടെ ജില്ല ഡെങ്കിപ്പനി ഭീഷണിയിൽ. അഞ്ച് ദിവസത്തിനിടെ 45 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ ഒമ്പത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആറ് പേരും വാഴക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നാണ്. വ്യാഴാഴ്ചയാണ് ഇത്രയും പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചത്.
ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ 81 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി . 13 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. മൊറയൂർ - 2, വാഴക്കാട് -5, മഞ്ചേരി - 1 , കരുവാരക്കുണ്ട് - 1, മാറഞ്ചേരി - 1, അമരമ്പലം - 1, ചുങ്കത്തറ - 1, ചോക്കാട് - ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. മുൻമാസങ്ങളിൽ ശരാശരി പത്തിന് താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഡെങ്കി രോഗ വ്യാപന സാദ്ധ്യതയും ആരോഗ്യ വകുപ്പ് മുന്നിറിയിപ്പേകിയിട്ടുണ്ട്. കൊവിഡിന്റെ സമാനമായ പല ലക്ഷണങ്ങളും ഡെങ്കിക്കുണ്ട്. കൊവിഡ് സാഹചര്യത്തിൽ സ്വയം ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ് ആശങ്ക. ഡെങ്കി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങളുള്ളവർ കൃത്യസമയത്ത് ചികിത്സ തേടണമെന്നും ഇല്ലെങ്കിൽ രോഗം ഗുരുതരമാവാനും മരണത്തിലേക്കും വഴിവെക്കാനും ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നു. വൈറൽ പനിയും കുറവല്ല മൺസൂണിന് പിന്നാലെ വൈറൽ പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. നേരത്തെ ശരാശരി 250നും 300നും ഇടയിൽ രോഗികളെന്നത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 400ന് മുകളിലാണ്. അഞ്ച് ദിവസത്തിനിടെ 1,983 രോഗികൾ ചികിത്സ തേടി.
പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തണം
മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ കൊതുക്, ജന്യരോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തര പ്രാധാന്യത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു. മഴ തുടങ്ങിയതോടെ ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുൻകരുതൽ നിർദേശം. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളും കൊവിഡ് ചികിത്സക്കായി മാറ്റി ഏറ്റെടുത്തതിനാൽ പകർച്ച വ്യാധികൾ കൂടുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാകാൻ ഇടയാക്കുമെന്നും ഒരു പക്ഷെ മരണകാരണമാകാമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. അതിനാൽ കൃത്യമായി പരിസര ശുചീകരണം നടത്തി എലി, കൊതുക്, ഈച്ച തുടങ്ങിയവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലിടങ്ങളും, ശനിയാഴ്ചകളിൽ പൊതുസ്ഥലങ്ങളും, ഞായറാഴ്ചകളിൽ വീടുകളിലും കൊതുക്, ഈച്ച, എലി എന്നിവ വളരുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന്ന് ഡ്രൈ ഡേ ആചരിക്കണം. കൊതുക് വളരാനുള്ള സാഹചര്യങ്ങൾ കണ്ടെത്തി ഉറവിടം നശിപ്പിക്കാൻ ശുചീകരണ പ്രവർത്തനങ്ങളിൽ പ്രധാനമായും ശ്രദ്ധിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പ്രവർത്തനങ്ങൾ. മഴക്കാലം ശക്തി പ്രാപിക്കുന്നതോട് കൂടി കൊവിഡിനൊപ്പം മഴക്കാല രോഗങ്ങളും പടർന്ന് പിടിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ വാർഡ് തല ശുചിത്വ സമിതികളുമായി സഹകരിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |