മലപ്പുറം: കാലവർഷം നേരിടാൻ ജില്ലയിൽ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചതായി ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. കൂടുതൽ ദുരന്ത സാദ്ധ്യതയുള്ള നിലമ്പൂർ താലൂക്കിൽ പ്രത്യേക മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചതായും ബോട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതായും ജില്ലാകളക്ടർ അറിയിച്ചു. നിലമ്പൂരിൽ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യഘട്ടത്തിൽ ക്യാമ്പുകൾ തുടങ്ങാനും ജനങ്ങളെ മാറ്റിപാർപ്പിക്കാനും നടപടികളായി. പ്രളയ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പും നൽകി. രക്ഷാപ്രവർത്തനത്തിന് പൊലീസ്, ഫയർ ആന്റ് റെസ്‌ക്യു തുടങ്ങിയവരും വളണ്ടിയർമാരും സജ്ജരാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മുന്നൊരുക്കം.
പ്രകൃതിക്ഷോഭമുണ്ടായാൽ നിലമ്പൂർ നിയോജക മണ്ഡലത്തിൽ മാത്രം 1,235 കുടുംബങ്ങളിൽ നിന്നായി 5,268 പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നാണ് ഔദ്യോഗിക കണക്ക്. വഴിക്കടവ് ഗ്രാമപഞ്ചായത്താണ് പ്രകൃതിക്ഷോഭം കൂടുതൽ ബാധിക്കാനിടയുള്ള മേഖല. ഈയൊരു സാഹചര്യത്തിൽ 22 ക്യാമ്പുകളാണ് നിലമ്പൂരിൽ സജ്ജമാക്കുക. ഓരോ എട്ടുമണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്ന് വീതം ചാർജ്ജ് ഓഫീസർമാർക്ക് ചുമതല നൽകും. ക്യാമ്പുകളുടെ കാര്യത്തിനായി നോഡൽ ഓഫീസറേയും നിയമിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്യാമ്പിൽ ആളുകളെ നാല് വിഭാഗങ്ങളായാണ് താമസിപ്പിക്കുക. ജനറൽ വിഭാഗം, 60 വയസ് കഴിഞ്ഞവർ, കൊവിഡ് ലക്ഷണമുള്ളവർ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിങ്ങനെ നാല് തരത്തിലുള്ള ഇടങ്ങളാണ് ഒരു ക്യാമ്പിൽ ക്രമീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |