പെരിന്തൽമണ്ണ: പഠിച്ച് വക്കീലാവണമെന്നായിരുന്നു ദൃശ്യയുടെ ആഗ്രഹം. മകളുടെ ആഗ്രഹത്തിന് പിതാവും എതിരുനിന്നില്ല. കുടുംബത്തിൽ നിന്നൊരാൾ വക്കീലായി കാണണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. ... പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന ദൃശ്യയെക്കുറിച്ച് പറയുമ്പോൾ ഇളയച്ഛൻ സുബ്രഹ്മണ്യന് വിതുമ്പലടക്കാനായില്ല. ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ വി. അബ്ദുറഹ്മാൻ എം.എൽ.എയോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ. ദൃശ്യയുടെ മുത്തശ്ശി രുഗ്മിണിയമ്മയ്ക്കും ഏങ്ങലടക്കാനായില്ല.
അപ്രതീക്ഷിതമായുണ്ടായ കടുത്ത ആഘാതത്തിന്റെ ഞെട്ടലിൽ നിന്നും ദൃശ്യയുടെ കുടുംബം ഇതുവരെ മോചിതരായിട്ടില്ല. വ്യാഴാഴ്ച വീട്ടിൽ സാന്ത്വനിപ്പിക്കാൻ എത്തിയ നജീബ് കാന്തപുരം എംഎൽഎയെ കണ്ടപ്പോഴും രുഗ്മിണിയമ്മ വിങ്ങിപ്പൊട്ടി. മകളുടെ കൊലപാതകസമയത്ത് വീട്ടിലുണ്ടായിരുന്ന അമ്മ ദീപയ്ക്ക് ഇപ്പോഴും കണ്ണീർ തോർന്നിട്ടില്ല.
കൊലപാതകം തടയുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലായ ദൃശ്യയുടെ സഹോദരി ദേവശ്രീ വെള്ളിയാഴ്ച ആശുപത്രി വിട്ടു. ആശുപത്രി വിടുംവരെ ചേച്ചിയുടെ മരണവാർത്ത അറിയിച്ചിരുന്നില്ല.
17ന് രാവിലെയാണ് എൽ.എൽ.ബി വിദ്യാർത്ഥിനിയായ ദൃശ്യയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വിനീഷ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു കാരണം. 22 മുറിവുകളാണ് ദൃശ്യയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചിനേറ്റ നാലും വയറിനേറ്റ മൂന്നും മാരകമായ കുത്തുകളാണ് മരണകാരണമായത്.സംഭവത്തിൽ പൊലീസ് മൂന്നു കേസുകളെടുത്തിട്ടുണ്ട്. ദൃശ്യയുടെ കൊലപാതകം, അനിയത്തിക്ക് നേരെയുള്ള വധശ്രമം, പിതാവിന്റെ കട കത്തിക്കൽ തുടങ്ങിയ കേസുകളാണ് ചാർജ്ജ് ചെയ്തിട്ടുള്ളത്.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. കത്തിയ കടയുടെ ഫോറൻസിക് പരിശോധനാ ഫലമടക്കം ലഭിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |