അരീക്കോട് : തരിശായി കിടന്നിരുന്ന അരീക്കോട് കിളിക്കല്ലിങ്ങലിലെ രണ്ടരയേക്കർ ഭൂമിയിൽ കരനെൽ കൃഷിയിറക്കിയിരിക്കുകയാണ് അരീക്കോട് താഴത്തങ്ങാടിയിലെ അബ്ദുൾ ജബ്ബാറും ഷക്കീബും. അബ്ദുൾ ജബ്ബാർ പ്രവാസിയായിരുന്നെങ്കിൽ ഷക്കീബ് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നയാളും. അബ്ദുൾ ജബ്ബാറിന്റെ രണ്ടരയേക്കർ സ്ഥലത്താണ് ഇരുവരും ചേർന്ന് കര നെൽകൃഷിയിറക്കിയിട്ടുള്ളത്.
കൃഷിയോടുള്ള താത്പര്യമാണ് മറ്റു ലാഭകരമായ ബിസിനസുകൾക്ക് പകരം കൃഷിയിറക്കാൻ അബ്ദുൾജബ്ബാറിനെ പ്രേരിപ്പിച്ചത്. 25 വർഷം ഖത്തറിൽ ഇലക്ട്രിസിറ്റി വകുപ്പിലായിരുന്ന അബ്ദുൾ ജബ്ബാറിന് മണ്ണിനോടും കൃഷിയോടും വലിയ താത്പര്യമുണ്ടായിരുന്നു. ആഗ്രഹം യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജബ്ബാർ പറയുന്നു.
തരിശായിക്കിടക്കുന്ന സാധാരണ ഭൂമിയിൽ കരനെൽകൃഷി ഇറക്കാമെന്ന ആശയം അരീക്കോട് കൃഷി ഓഫീസർ നജ്മുദ്ദീനിൽ നിന്നുമാണ് അബ്ദുൾ ജബ്ബാർ അറിഞ്ഞത്. പാടത്തേ നെൽകൃഷി ഇറക്കാൻ സാധിക്കൂ എന്ന ചിന്തയിലായിരുന്നു ഇദ്ദേഹം. ഇന്നലെ മട്ട ത്രിവേണി വിത്തിറക്കി കൃഷിയാരംഭിച്ചു. 25000 രൂപയോളമാണ് രണ്ടരയേക്കറിൽ കൃഷിയിറക്കാൻ ചെലവായത്.
''സാധാരണഗതിയിൽ പാടത്ത് നെൽകൃഷിക്ക് കൊടുക്കേണ്ടയത്ര പരിപാലനമൊന്നും,കരനെൽകൃഷിക്ക് ആവശ്യമില്ല. മൺസൂൺ സമയമാണ് കരനെൽകൃഷിയിറക്കാൻ നല്ലത്
നജ്മുദ്ദീൻ, അരീക്കോട് കൃഷി ഓഫിസർ
അമർന്നു കിടന്നിരുന്ന മണ്ണ് ഉഴുതുമറിച്ചപ്പോൾ കണ്ട ചുവപ്പും വരാനിരിക്കുന്ന പച്ചപ്പുമെല്ലാം മനസ്സിന് ഏറെ സന്തോഷം നൽകുന്ന കാര്യങ്ങളാണ്.
അബ്ദുൾ ജബ്ബാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |