അരീക്കോട് : കേരള പൊലീസ് ഫുട്ബോൾ ടീം മാനേജർ സ്ഥാനത്ത് യു. ഷറഫലിക്ക് പിൻഗാമിയായി മറ്റൊരു അരീക്കോടുകാരൻ. മുൻ കേരളപൊലീസ് ടീമംഗം കൂടിയായ ഹബീബ് റഹ്മാൻ ഇതിനകം തന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. മുൻ ഫുട്ബോൾ ടീം മാനേജർ അബ്ദുൾ കരീമിന്റെ അസിസ്റ്റന്റ് മാനേജരായിരുന്നു. അരീക്കോട്ടെ ചക്കിങ്ങൽ ഫുട്ബാൾ ഗ്രൗണ്ടിൽ കളിച്ച് തെളിഞ്ഞ ഹബീബ് റഹ്മാൻ
ടൗൺ ടീം അരീക്കോടിനും ബ്രദേഴ്സ് അരീക്കോടിനും വേണ്ടി ബൂട്ടണിഞ്ഞു. യു. ഷറഫലിയും, ജാബിറുമെല്ലാം ഹബീബ് റഹ്മാനൊപ്പം തിളങ്ങിനിന്നിരുന്ന സമയം. . പിന്നീട് വൈ. എം. എ അരീക്കോടിനായി നിരവധി മത്സരങ്ങളിൽ തിളങ്ങി. സുല്ലമുസ്സലാം സ്കൂൾ ടീം,മമ്പാട് എംഇഎസ് കോളേജ് ടീം എന്നിവയിലും വിദ്യാഭ്യാസ കാലത്ത് കളിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബാൾ ടോപ് സ്കോററായിരുന്നു. 1990ൽ കേരളപൊലീസിൽ പ്രവേശനം.ആ വർഷം തന്നെ തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിന് വേണ്ടി പൊലീസിനായി അണിനിരന്നു. ഷറഫലി നേരത്തെ ടീമിലെത്തിയിരുന്നു. വൈകാതെ ജാബിറുമെത്തി.ഹെഡ്കോൺസ്റ്റബിൾ ആയിട്ടായിരുന്നു ആദ്യ പ്രവേശനം. 1991 എ എസ് ഐ ആയി മാറി. ശേഷം ഒരുപാട് കാലം കണ്ണൂരായിരുന്നു. 2002 ൽ നിലവിലുണ്ടായിരുന്ന ടീം പിരിച്ചു വിട്ട ശേഷം എസ് ഐ, സി ഐ പോസ്റ്റുകളിലും സേവനമനുഷ്ഠിച്ചു. അഞ്ചു തവണ സന്തോഷ് ട്രോഫിയിലും പിന്നീട് കേരള ഇലവനിലും കളിച്ചു.
വീണ്ടും പൊലീസ് ടീമിന്റെ ഭാഗമാകാനായ ത്രില്ലിലാണ്ഹബീബ് റഹ്മാൻ. 30 പേരടങ്ങുന്ന മികച്ച ടീമാണ് നമ്മുടേത്. പക്ഷേ , ടൂർണ്ണമെന്റുകൾ കുറയുന്നത് ആശങ്കയാണ്. പ്രധാനമായും കെപിഎൽ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. ആദ്യകാലങ്ങളിൽ ടൂർണമെന്റ്കളുടെ കാലമായിരുന്നു. ഇപ്പോൾ കളികൾ ചുരുങ്ങി. അരീക്കോട് ഇപ്പോൾ പ്രധാന കളി സ്ഥലങ്ങളില്ല. അത് വലിയൊരു ആശങ്ക തന്നെയാണ്. ഗവർണമെന്റ് ഏറനാട് ഫുട്ബോൾ അക്കാദമിക്ക് വേണ്ടി ഫണ്ട് പാസാക്കിയത് ആശാവഹമാണ്.-അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |