മലപ്പുറം: ജില്ലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. ഈ വർഷം ജൂൺ വരെ 60 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ജൂണിൽ രണ്ട് വൃദ്ധകളും ജൂലായിൽ ഒരു വൃദ്ധയും കൊല്ലപ്പെട്ടു. ഇതിൽ ഒരു കേസിൽ മാത്രമാണ് പ്രതി അറസ്റ്റിലായത്. ലോക്ക് ഡൗൺ കാലയളവുകളിലാണ് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചത്. 2019-20 വർഷത്തിൽ 36 കേസുകളായിരുന്നത് ഈ വർഷം ഇരട്ടിയോളമായി വർദ്ധിച്ചിട്ടുണ്ട്.
ജില്ലയിൽ 6,800ഓളം വൃദ്ധരാണ് ഒറ്റയ്ക്ക് താമസിക്കുന്നത്. അതിക്രമങ്ങൾ വർദ്ധിച്ചതോടെ വൃദ്ധരുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളിൽ മോഷണശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ തനിച്ച് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസും നടപടി തുടങ്ങി. മറ്റുള്ളവരെ അപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധർ അതിക്രമങ്ങളിൽ ഇരയാകാനുള്ള സാദ്ധ്യത കൂടുതലാണെന്നതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന നിർദ്ദേശം നേരത്തെ തന്നെ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയിട്ടുണ്ട്. ജനമൈത്രി പൊലീസ് പദ്ധതിയുടെ ഭാഗമായി ഓരോ സ്‌റ്റേഷന് കീഴിലും ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരെ സന്ദർശിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും മിക്കയിടത്തും പാലിക്കപ്പെടുന്നില്ല.
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ പദ്ധതികൾ പൊലീസും തദ്ദേശസ്ഥാപനങ്ങളും മുഖേന നടപ്പാക്കിയിരുന്നെങ്കിലും ഇതെല്ലാം പാതിവഴിയിൽ നിലച്ചു. സഹായത്തിനായി സ്വിച്ച് അമർത്തിയാൽ അയൽവീട്ടിൽ ബെല്ലടിക്കുന്ന കെയറിംഗ് ബെൽ പദ്ധതി പൊലീസ് നടപ്പാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഫോൺ ചെയ്തു വിവരമറിയിക്കാൻ പലപ്പോഴും വൃദ്ധർക്ക് കഴിയാറില്ലെന്നത് പരിഗണിച്ചാണ് ഈ പദ്ധതി നടപ്പാക്കിയതെങ്കിലും വൈകാതെ ബെല്ല് നിലച്ചു. അതിക്രമങ്ങൾ വർദ്ധിക്കുമ്പോൾ മാത്രമാണ് അധികൃതർ ഉണർന്ന് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |