മലപ്പുറം: കൊവിഡ് കേസുകളുടെ എണ്ണം അനുദിനം ജില്ലയിൽ ഉയരുന്നത് ചികിത്സാ സൗകര്യങ്ങളിലും വെല്ലുവിളി ഉയർത്തുന്നു. രണ്ടാഴ്ചയ്ക്കിടെ മാത്രം 42,761 പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഒരാഴ്ചയായി മിക്ക ദിവസങ്ങളിലും 3,000ത്തിന് മുകളിലാണ് കേസുകൾ. ജൂണിനെ അപേക്ഷിച്ച് ജൂലായിൽ ഗുരുതര രോഗികളുടെ എണ്ണവും വർദ്ധിച്ചു. ഗുരുതര ലക്ഷണങ്ങളോടെ 504 പേരും അതിഗുരുതര ലക്ഷണങ്ങളോടെ 74 പേരും ജില്ലയിലെ വിവിധ കൊവിഡ് ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഗുരുതര രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് വെന്റിലേറ്റർ സൗകര്യങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ജില്ലയിലെ സർക്കാർ, സ്വകാര്യ കൊവിഡ് ആശുപത്രികളിലെ 149 വെന്റിലേറ്ററുകളിൽ 15 ഒഴിവുകളാണുള്ളത്. ഇതിൽ പത്ത് ഒഴിവുകളും സ്വകാര്യ ആശുപത്രികളിലാണ്. അഞ്ച് ഒഴിവുകളുള്ളത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും. മഞ്ചേരി മെഡിക്കൽ കോളേജിലെ 38 വെന്റിലേറ്ററുകളിലും രോഗികളുണ്ട്. സ്വകാര്യ മേഖലയിലെ പ്രധാന ആശുപത്രികളുടെയും അവസ്ഥയിതാണ്. കൊവിഡ് രണ്ടാം തരംഗത്തിൽ ഗുരുതര രോഗികളുടെ എണ്ണം വലിയതോതിൽ ഉയർന്നതോടെ വെന്റിലേറ്ററുകളുടെയും ഓക്സിജന്റെയും കുറവ് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ജില്ലയിലെ ഏഴ് സർക്കാർ കൊവിഡ് ആശുപത്രികളിൽ ആകെ 84 വെന്റിലേറ്ററുകളാണുള്ളത്. മൂലയ്ക്കൽ ദയ കൊവിഡ് ആശുപത്രിയിലെ വെന്റിലേറ്ററുകളുടെ എണ്ണം ഉയർത്താനായതാണ് ഇതിനിടയിലെ ആശ്വാസം. ഇവിടെ 32 വെന്റിലേറ്ററുകളുണ്ട്. ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഇതിനകം തന്നെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചതിനാൽ ഇക്കാര്യത്തിലും ആശ്വസിക്കാം.
ജില്ലയിലെ 83 കൊവിഡ് ആശുപത്രികളിലായുള്ള 2,576 ബെഡുകളിൽ 1,562 എണ്ണത്തിലാണ് ഒഴിവുള്ളത്. 255 ഐ.സി.യു ബെഡുകളിൽ 69 എണ്ണത്തിൽ ഒഴിവുണ്ട്. 27 ശതമാനം മാത്രം. ഓക്‌സിജൻ സപ്ലൈയുള്ള 1060 ബെഡുകളിൽ 549 എണ്ണത്തിലാണ് ഒഴിവുള്ളത്. രോഗവ്യാപനം ജില്ലയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇതു വിരൽ ചൂണ്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |