പൊന്നാനി: ട്രഷറിയിലെ സാങ്കേതിക കുരുക്കിൽ പെട്ട് അനിശ്ചിതത്വത്തിലായ ഈഴുവത്തിരുത്തി പാക്കേജിന് ശാപമോക്ഷം. ഇനി പാക്കേജിലെ പദ്ധതികൾ നടപ്പാക്കാൻ തടസ്സങ്ങളില്ല. ഈഴുവത്തിരുത്തിയിലെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ പശ്ചാത്തല വികസനത്തിന് കഴിഞ്ഞ സർക്കാരിന്റെ ബഡ്ജറ്റിലാണ് ഈഴുവത്തിരുത്തി പാക്കേജ് അനുവദിച്ചത്. ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ട്രഷറി ഹെഡിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണം പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. ഇതിനാണിപ്പോൾ പരിഹാരമായിരിക്കുന്നത്.
ഈഴുവത്തിരുത്തി പാക്കേജ് പൊതുമരാമത്ത് പ്രവൃത്തിയായാണ് ബഡ്ജറ്റ് വകയിരുത്തിയത്. പി.ഡബ്ല്ള്യു. ഡിയുടെ ട്രഷറി ഹെഡിലാണ് തുക വകയിരുത്തിയിരുന്നത്. ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൊതുമരാമത്ത് പ്രവൃത്തികളിൽ ഉൾക്കൊള്ളിക്കാനാകാത്തതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ പ്രവൃത്തികളായി മാറ്റുകയായിരുന്നു. പാക്കേജിന്റെ നടത്തിപ്പിൽ വകുപ്പ് മാറ്റം നടത്തിയെങ്കിലും ട്രഷറിയിലെ പി.ഡബ്ല്യു.ഡി ഹെഡിൽ അനുവദിച്ച പണം തദ്ദേശഭരണ ഹെഡിലേക്ക് മാറ്റിയില്ല. തുടർന്ന് പണം പിൻവലിക്കാനാകാത്ത സ്ഥിതിയുണ്ടായി. കരാറുകാർക്ക് ലഭ്യമാകാതായതോടെ പാക്കേജിലെ പ്രവൃത്തികൾ നിലച്ചു. ഈഴുവത്തിരുത്തി പാക്കേജിന്റെ ട്രഷറി ഹെഡ് തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റിക്കൊണ്ടുള്ള നടപടി പൂർത്തിയായതോടെയാണ് കുരുക്കഴിഞ്ഞിരിക്കുന്നത്.
പദ്ധതികൾ കുരുങ്ങി
അമ്പതോളം പദ്ധതികളാണ് പാക്കേജിന്റെ ഭാഗമായുള്ളത്. ഇതിൽ പത്തിൽ താഴെ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
പാക്കേജിലെ പ്രവൃത്തികൾ മുന്നോട്ടു പോകുന്നതിനിടെയാണ് ട്രഷറി കുരുക്ക് പ്രതിസന്ധിയായി മാറിയത്.
പാക്കേജിന്റെ ഭാഗമായുള്ള നാലുകോടി രൂപയുടെ ടെൻഡർ നടപടികൾക്ക് നഗരസഭ കൗൺസിൽ നേരത്തെ അംഗീകാരം നൽകുകയും നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
ചിലത് പൂർത്തിയായെങ്കിലും ഫണ്ട് ലഭ്യത പ്രതിസന്ധിയിലായതോടെ ബാക്കിയുള്ളവ കരാറുകാർ തുടങ്ങിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |