മലപ്പുറത്തെ കോൺഗ്രസിനിപ്പോൾ യുവത്വത്തിന്റെ മുഖമാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നിയുക്ത ഡി.ഡി.സി പ്രസിഡന്റാണ് വി.എസ്.ജോയി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റെന്ന നിലയിലെ പോരാട്ടവീര്യവും സംഘടനാമികവും മുൻനിറുത്തി ജോയിയെന്ന 36കാരനിൽ വലിയ പ്രതീക്ഷകളിലാണ് അണികൾ. ഈ മാസം ഏഴിന് ഔദ്യോഗികമായി ചുമതലയേൽക്കും. പദ്ധതികളും പ്രതീക്ഷകളും കേരളകൗമുദിയുമായി പങ്കുവയ്ക്കുകയാണ് ജോയി.
ജില്ലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എന്തെല്ലാം ചെയ്യും?
സംഘടന, സമരം, സേവനം ഇതാണ് മുദ്രാവാക്യം. താഴേത്തട്ട് മുതലുള്ള പാർട്ടി പ്രവർത്തകർക്ക് പൊതുജനങ്ങളുമായി ബന്ധമുണ്ടാക്കുന്നതിനുള്ള കർമ്മ പദ്ധതിക്ക് കെ.പി.സി.സി രൂപമേകുന്നുണ്ട്. കൂടാതെ ബൂത്ത് തലത്തിൽ അയൽക്കൂട്ട കമ്മിറ്റികൾക്ക് രൂപമേകും. കാരുണ്യ, സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വമേകാൻ കഴിയുംവിധം മണ്ഡലം തലത്തിൽ സന്നദ്ധസേന രൂപവത്കരിക്കും. യുവാക്കളെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. സോഷ്യൽ മീഡിയയിലെ പ്രവർത്തനം കുറച്ചുകൂടി ഉഷാറാക്കും. ബൂത്ത്തലം മുതൽ ജില്ലാതലം വരെ കുറേക്കാലമായി പാർട്ടി സമ്മേളനങ്ങൾ നടക്കുന്നില്ല. ഇതു നടത്തും. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരരംഗത്തിറങ്ങും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകൾ, ജില്ല നേരിടുന്ന വിവിധ പ്രശ്നങ്ങൾ എന്നിവ ഉയർത്തിക്കൊണ്ടുവരും.
താഴേത്തട്ടിൽ കോൺഗ്രസ് സംവിധാനം ദുർബലമാണല്ലോ ?
സംഘടനാപരമായ ദൗർബല്യമാണ് ജില്ലയിൽ കോൺഗ്രസ് മത്സരിച്ച നാല് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിലും പരാജയപ്പെടാൻ കാരണം. ഇതു പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. പുനഃസംഘടനയോടെ ബൂത്ത് തലത്തിലെ കമ്മിറ്റികളിലടക്കം മാറ്റങ്ങൾ വരും. ഇതോടെ ജില്ലയിലെ കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടാവും.
മുന്നണി പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടുണ്ടോ?
മുന്നണിക്കുള്ളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ മുൻ ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ് മുന്നിട്ടിറങ്ങി ഏറെക്കുറേ പരിഹരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലങ്ങളിലെ അവസാനത്തെ വിടവും പാർട്ടിയുടെ അഭിമാനം സംരക്ഷിച്ചു കൊണ്ടുതന്നെ പരിഹരിക്കാൻ ശ്രമിക്കും. മുന്നണി ബന്ധം കൂടുതൽ ഊഷ്മളമാക്കും. ലീഗുമായി മികച്ച ബന്ധമാണ് പുലർത്തുന്നത്.
ഡി.സി.സി ഓഫീസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധമുണ്ടായല്ലോ ?
കരിങ്കൊടി ഉയർത്തിയത് ഒന്നോ രണ്ടോ പേർ മാത്രമാണ്. ഡി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും തീരുമാനം വന്ന ശേഷം ജില്ലയിലെ കോൺഗ്രസ് സംവിധാനം ഒറ്റക്കെട്ടാണ്. അഭിപ്രായവ്യത്യാസങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അത് കോൺഗ്രസിന്റെ സൗന്ദര്യം കൂടിയാണ്. മുതിർന്ന നേതാക്കന്മാരുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ച് തുറന്ന മനസ്സോടെ മുന്നോട്ടുപോവും. ചെറുപ്പക്കാരെ സജീവമായി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനപ്രകാരമാണ് എന്റെ പുതിയ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |