പാലക്കാട്: 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിച്ചിട്ടും ജില്ലയിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമായില്ല, 8000 കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഇപ്പോഴും തുലാസിൽ. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ബുധനാഴ്ച പൂർത്തിയായിരുന്നു. ആനുപാതികമായി വർദ്ധിപ്പിച്ച 20 ശതമാനം സീറ്രുകൾ വന്നിട്ടും പ്രവേശനം ഫലവത്താകുന്നില്ലെന്ന് പരാതി
ഏകജാലകം വഴി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളിൽ 40,237 പേർ സംസ്ഥാന സിലബസിൽ പരീക്ഷ എഴുതിയവരാണ്. 1,562 പേർ സി.ബി.എസ്.ഇ വിജയിച്ചവരും 113 പേർ ഐ.സി.എസ്.ഇ സിലബസുകാരുമാണ്. ഇതുകൂടാതെ മറ്റു സംസ്ഥാന സിലബസ് പഠിച്ച 999 പേരും അപേക്ഷിച്ചിട്ടുണ്ട്.
ജില്ലയിൽ 25 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ 69 ബാച്ചുകളിലായി ആകെ 2070 സീറ്റുണ്ട്. അത് ഒഴിച്ചുനിറുത്തിയാലും എട്ടായിരത്തോളം കുട്ടികൾ പുറത്തുനിൽക്കേണ്ടിവരും. പുതിയ ബാച്ചുകൾ നൽകിയാൽ മാത്രമേ ജില്ലയിലെ സീറ്റ് ക്ഷാമം പൂർണമായി പരിഹരിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ.
ഇത്തവണ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.35 ശതമാനം കുട്ടികൾ വിജയിച്ചിരുന്നു. ജില്ലയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിജയശതമാനമാണിത്. ഇതിൽ 9083 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. ഇവർക്ക് പോലും തുടർപഠനത്തിന് വീടിന് സമീപത്തുള്ള സ്കൂളിൽ ഇഷ്ടപ്പെട്ട വിഷയത്തിന് പ്രവേശനം ലഭിക്കാനുള്ള സാദ്ധ്യതയില്ലെന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |