പൊന്നാനി: പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. മൂന്നുപേർക്കായുള്ള അന്വേഷണം തുടരുകയാണ്.
പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞിമരക്കാരകത്ത് ബീരാൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള 'റഫ്ഖാന' ഫൈബർ വള്ളമാണ് മറിഞ്ഞത്. ബീരാൻ കുട്ടിക്ക് പുറമെ വള്ളത്തിലുണ്ടായിരുന്ന മുക്കാടി സ്വദേശികളായ പറമ്പിൽ ഹംസക്കുട്ടി(55), ചന്തക്കാരന്റെ ഇബ്രാഹിം (40), പൊന്നാനി എം.ഇ.എസ് കോളേജ് സ്വദേശി പുത്തംപുരയിൽ മുഹമ്മദാലി(47) എന്നിവരാണ് അപകടത്തിൽ പെട്ടത്.
ബുധനാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളം വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ മന്ദലാംകുന്ന് ഭാഗത്ത് കടലിലാണ് മറിഞ്ഞത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ഹംസക്കുട്ടി 11 മണിക്കൂറോളമാണ് കടലിൽ നീന്തിയത്. വ്യാഴാഴ്ച ഉച്ചയോടെ കൂട്ടായി ഭാഗത്ത് വച്ച് ബേപ്പൂരിൽ നിന്നുള്ള ബോട്ടുകാർ ഹംസക്കുട്ടിയെ കണ്ട് ബോട്ടിൽ കയറ്റുകയും പൊന്നാനി ഫിഷറീസ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഫിഷറീസ് ബോട്ടും കോസ്റ്റൽ പൊലീസും ചേർന്ന് ഹംസക്കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയിലാക്കി. കാണാതായ മൂന്നുപേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളും മത്സ്യ ബന്ധന ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.
അപകടത്തെ തുടർന്ന് കൊച്ചിയിലെയും ബേപ്പൂരിലെയും കോസ്റ്റ് ഗാർഡ് തെരച്ചിൽ വിദഗ്ദ്ധർ ഉൾപ്പെടുന്ന മൂന്ന് കപ്പലും ഒരു ഹെലികോപ്ടറും സംഭവസ്ഥലം കേന്ദ്രീകരിച്ച് തെരച്ചിൽ
ഊർജ്ജിതമാക്കിയിട്ടുണ്ട് . ഫിഷറീസ് ആംബുലൻസും ഫിഷറീസ് ബോട്ടും കോസ്റ്റൽ പൊലീസിന്റെ രക്ഷാ ബോട്ടുകളും പൊന്നാനിയിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളും സജീവമായി തെരച്ചിൽ തുടരുകയാണ് . ബേപ്പൂർ, പരപ്പനങ്ങാടി, ചാലിയം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച തെരച്ചിൽ വെള്ളിയാഴ്ച്ചയും തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |