മലപ്പുറം: മണ്ണെണ്ണക്ക് വില വർദ്ധിച്ചതോടെ നിത്യ ജീവിതം വഴിമുട്ടുമെന്ന ഭീഷണിയിലാണ് ജില്ലയിലെ പരമ്പരാഗത മത്സ്യ തൊഴിലാളികൾ. വില വർദ്ധനയ്ക്കൊപ്പം മത്സ്യഫെഡിൽ നിന്ന് ലഭിക്കുന്ന മണ്ണെണ്ണയുടെ അളവും കുറഞ്ഞതോടെ മത്സ്യബന്ധനത്തിനായി കടലിൽ പോവുന്നത് മുടങ്ങുന്നുണ്ടെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. ലഭിക്കുന്ന മണ്ണെണ്ണ ക്വാട്ട പുതുക്കി നിശ്ചയിക്കണമെന്നതും കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.
ജില്ലയിൽ പ്രധാനമായുംതാനൂർ,പൊന്നാനി ഭാഗങ്ങളിലാണ് മത്സ്യതൊഴിലാളികളുള്ളത്. പൊന്നാനിയിൽ കൂടുതലും ഡീസൽ ബോട്ടുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ താനൂരിൽ മണ്ണെണ്ണ ബോട്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ 500ൽ പരം മത്സ്യതൊഴിലാളികളാണ് താനൂർ ഭാഗത്തുള്ളത്. മക്കളുടെ പഠന ചെലവും വീട്ടാവശ്യങ്ങളും നിറവേറ്റാൻ ഇവർക്ക് മത്സ്യബന്ധനമല്ലാതെ മറ്റ് മാർഗങ്ങളില്ല. സിവിൽ സപ്ലൈസും മത്സ്യഫെഡുമാണ് മത്സ്യതൊഴിലാളികൾക്ക് പെർമിറ്റ് പ്രകാരം മണ്ണെണ്ണ നൽകുന്നത്. നിലവിൽ 105 രൂപക്ക് ഒരുലിറ്റർ മണ്ണെണ്ണ എന്നതാണ് കണക്ക്. ഇതിൽ 25 രൂപ സബ്സിഡിയായി നൽകും. 105 രൂപ മണ്ണെണ്ണക്ക് വില നിശ്ചയിച്ചിട്ട് 25 രൂപ സബ്സിഡി നൽകുന്നതിൽ എന്ത് പ്രയോജനമെന്നതാണ് മത്സ്യതൊഴിലാളികൾ ചോദിക്കുന്നത്. ആദ്യകാലങ്ങളിൽ 15 രൂപക്ക് വരെ മണ്ണെണ്ണ ലഭ്യമായിരുന്നുവെന്നും മത്സ്യതൊഴിലാളികൾ പറയുന്നു. സബ്സിഡി ഒഴിവാക്കി കൊണ്ടാണെങ്കിലും 55 രൂപക്ക് മണ്ണെണ്ണ ലഭ്യമാക്കുന്ന സംവിധാനം സർക്കാർ ഒരുക്കി തരണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.
വേണം 1,000 ലിറ്റർ മണ്ണെണ്ണ
ബോട്ടുകൾക്ക് മിനിമം 1,000 ലിറ്റർ മണ്ണെണ്ണയെങ്കിലും ഒരുമാസത്തേക്ക് ആവശ്യമായി വരും. എന്നാൽ ആകെ ലഭിക്കുന്നത് 129 മുതൽ 190 ലിറ്റർ ലിറ്റർ വരെ മണ്ണെണ്ണയാണ്. 70 രൂപക്ക് പുറത്ത് നിന്ന് മണ്ണെണ്ണ ലഭിക്കുമെന്നതിനാൽ ചില മത്സ്യ തൊഴിലാളികളെങ്കിലും കരിഞ്ചന്തയെ ആശ്രയിക്കുന്നവരായി മാറി. കരിഞ്ചന്തയെ ആശ്രയിച്ച് കൂടുതൽ കാലം മുന്നോട്ടു പോവാനാവില്ല. പെർമിറ്റ് ലഭിക്കാത്തത് കാരണം കരിഞ്ചന്തയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുമുണ്ട്. 2014ന് ശേഷം ഇറക്കിയ നിരവധി മണ്ണെണ്ണ ബോട്ടുകളുടെ വെരിഫിക്കേഷൻ കഴിയാത്തത് കാരണം പെർമിറ്റ് ലഭിക്കാത്തവരുമുണ്ട്.
ജനുവരി ഒമ്പതിന് സംസ്ഥാനത്തൊട്ടാകെയുള്ള ബോട്ടുകളുടെ വെരിഫിക്കേഷൻ പൂർത്തീകരിക്കും. ഇതോടെ എല്ലാവർക്കും പെർമിറ്റ് ലഭ്യമാകും.
എം.താജുദ്ദീൻ
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മറൈൻ)
മണ്ണെണ്ണ 55 രൂപക്ക് ലഭിക്കുന്ന സാഹചര്യം സർക്കാർ നിലവിൽ കൊണ്ടുവരണം. സബ്സിഡി ഒഴിവാക്കിയാലും പ്രശ്നമില്ല.
മത്സ്യതൊഴിലാളി (താനൂർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |