തിരൂർ: ജില്ലയിൽ സി.പി.എമ്മിന് സ്വീകാര്യത വർദ്ധിക്കുമ്പോഴും വേണ്ട വിധത്തിൽ നേതൃത്വം പ്രയോജനപ്പെടുത്തുന്നില്ലെന്ന വിമർശനങ്ങൾക്ക് പിന്നാലെ 21 ഇന കർമ്മ പരിപാടികൾക്ക് രൂപമേകി സി.പി.എം ജില്ലാ സമ്മേളനം. പാർട്ടിയുടെ സംഘടനാ വിപുലീകരണവും ബഹുജന അടിത്തറയും ശക്തമാക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം വർദ്ധിക്കുന്ന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. മുസ്‌ലിം ലീഗിനെതിരായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് മൂർച്ച കൂട്ടും. വർഗീയ സംഘടനകളുമായി ലീഗ് കൂട്ടുകൂടുന്നത് തുറന്നുകാട്ടും. യു.ഡി.എഫ്, ബി.ജെ.പി, മത തീവ്രവാദ കൂട്ടുകെട്ടിനെതിരെ വിപുലമായ പ്രചാരണം സംഘടിപ്പിക്കും. മതതീവ്രവാദികളെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാമ്പയിൻ നടത്തും. ജില്ലയിലെ പാർട്ടി അംഗങ്ങൾക്ക് ആശയ, രാഷ്ട്രീയ മേഖലകളിൽ പരിശീലനമേകും.
വികസനത്തിന് മുൻകൈ
ജില്ലയുടെ വികസനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വിപുലമായ ജനകീയ കാമ്പയിൻ സംഘടിപ്പിക്കും. വികസന വിരുദ്ധരെ ഒറ്റപ്പെടുത്തും. കെ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലെ സംശയങ്ങൾ പരിഹരിക്കാൻ ജനുവരി 16ന് ജില്ലയിൽ സംവാദം സംഘടിപ്പിക്കും. മൂന്ന് മന്ത്രിമാരും കെ. റെയിൽ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളും അക്കാദമിക് മേഖലയിലെ വിദഗ്ദരും വ്യാപാരി വ്യവസായി പ്രതിനിധികളും ക്ഷണിക്കപ്പെട്ട പ്രമുഖരും പങ്കെടുക്കും. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെ ആശങ്ക ദുരീകരിക്കും. ജില്ലയുടെ സമഗ്ര വികസനത്തിന് വിദഗ്ദരെ ഉൾപ്പെടുത്തി വികസന രൂപരേഖ തയ്യാറാക്കും. ന്യൂനപക്ഷ–ഭൂരിപക്ഷ വർഗീയതക്കെതിരെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കും. പാർട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞാൽ വിപുലമായ പ്രചാരണ പരിപാടിയിലേക്ക് കടക്കും.
മുന്നിലെത്തും
വിദ്യാഭ്യാസ, ചാരിറ്റി, സാംസ്കാരിക മേഖലകളിൽ മുസ്‌ലിം ലീഗിനുള്ള ആധിപത്യം തിരിച്ചുപിടിക്കണമെന്ന് സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം, സന്നദ്ധ സേവനം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രവർത്തനം കൂടുതൽ വിപുലമാക്കും. വിദ്യാഭ്യാസ രംഗത്ത് സഹകരണ മേഖലയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |