നിലമ്പൂർ:വെറുതെ കിടക്കുന്ന മരക്കമ്പിലും ചിരട്ടയിലും വേരുകളിലും മനോഹരരൂപങ്ങളൊരുക്കുന്നത് 87-ാം വയസിലും തുടരുകയാണ് ഓമശ്ശേരി പൊയിൽ ഇല്ലത്തെ ദാമോദരൻ നമ്പൂതിരി. കോവിലകം വേട്ടെക്കൊരുമകൻ ക്ഷേത്രശാന്തിയെന്ന നിലയിൽ നിലമ്പൂരിനും പരിചിതമാണ് ഈ കലാകാരനെ. ആരോഗ്യകാരണങ്ങളാൽ ശാന്തിവൃത്തികളിൽ നിന്നും വിടപറഞ്ഞ് വിശ്രമജീവിതം നയിക്കുകയാണദ്ദേഹം.
40 വർഷം മുൻപ് വെറും ചിരട്ടയിൽ നിന്നും ഒരു പക്ഷിയുടെ രൂപം കൊത്തിയെടുക്കാനായപ്പോഴാണ് തന്റെ ഉള്ളിലെ ശിൽപ്പിയെ തിരിച്ചറിഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു. ശാന്തിവൃത്തിക്കാലത്ത് പാറക്കടവിൽ പലവിധ മരക്കഷണങ്ങളും വേരുകളും കാണുമ്പോൾ അതിനുള്ളിലെ രൂപം മനസ്സിലോടിയെത്താൻ തുടങ്ങി. നൂറുകണക്കിന് ശിൽപ്പങ്ങൾ ഇതിനോടകം കൊത്തിയെടുത്തിട്ടുണ്ട്. പക്ഷികൾ. ചീങ്കണ്ണി, കാളത്തല, പാമ്പ് തുടങ്ങിയവ ഇതിലുൾപ്പെടും.ചിലത് ദിവസങ്ങളെടുത്തും ചിലത് മണിക്കൂറുകൾ കൊണ്ടുമാണ് പൂർത്തിയാക്കുക. കിട്ടുന്നവയിൽ ചെറുകത്തി ഉപയോഗിച്ച് രൂപം തയ്യാറാക്കി, സാന്റ്പേപ്പർ ഉപയോഗിച്ച് മിനുക്കും. മറ്റ് ആയുധങ്ങളൊന്നും വേണ്ട . വെറുതെയിരിക്കുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും മനസിനെ സജീവമാക്കി വയ്ക്കുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്നുമാണ് ദാമോദരൻ നമ്പൂതിരിയുടെ പക്ഷം. ഉണ്ടാക്കുന്ന ശിൽപ്പങ്ങൾ സമ്മാനമായി നൽകാറുണ്ട്. അല്ലാത്തവ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
കവി കൂടിയായ അദ്ദേഹം കവിതകൾ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ പത്നി സാവിത്രി അന്തർജ്ജനത്തോടൊപ്പം നിലമ്പൂർ ചക്കാലക്കുത്ത് ഗാന്ധിനഗറിലുള്ള മകൾ സവിതയുടെ വീട്ടിൽ ചെറുസന്ദർശനത്തിനെത്തിയിരിക്കുകയാണ് ദാമോദരൻ
നമ്പൂതിരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |