മലപ്പുറം: ജില്ലയിലെ സംസ്ഥാന പാതകളുടെ നവീകരണം അവസാന ഘട്ടത്തിൽ. റീ-ബിൽഡ് കേരളയിൽ ഉൾപ്പെട്ട ഇരഞ്ഞിമാവ് - എടവണ്ണ - മഞ്ചേരി (നെല്ലിപറമ്പ്) പാതയുടെ നവീകരണം നാല് മാസത്തിനകവും നിലമ്പൂർ - പെരുമ്പിലാവ് പാതയുടേത് ആറ് മാസത്തിനകവും പൂർത്തിയാക്കും. ഏറെ ഗതാഗത തിരക്കുള്ള ഈ പാതകളുടെ ശോചനീയാവസ്ഥ യാത്രക്കാർക്ക് വലിയ ദുരിതമായിരുന്നു. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്ക് അടിയന്തിരമായി രോഗികളെയും കൊണ്ടുപോവുന്ന ആംബുലൻസുകളടക്കം റോഡിലെ കുണ്ടിലും കുഴിയിലും വീണ് ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. പ്രവൃത്തി നടക്കുന്ന ഇരഞ്ഞിമാവ് -എടവണ്ണ - നെല്ലിപ്പറമ്പ് റോഡ് 30.8 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 25 കിലോമീറ്റർ റോഡിന്റെ പണി പൂർത്തിയായി. 2020 നവംബർ 23നാണ് ഇരഞ്ഞിമാവ് - നെല്ലിപ്പറമ്പ് റോഡിന്റെ പ്രവൃത്തി ആരംഭിച്ചത്. ഇതിനകം റോഡിന്റെ പ്രധാന പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്. 32 കിലോമീറ്റർ ദൂരമുള്ള നിലമ്പൂർ -പെരുമ്പിലാവ് റോഡിന്റെ 18 കിലോമീറ്റർ ദൂരം നിലവിൽ ടാറിംഗ് പ്രവൃത്തി പൂർത്തികരിച്ചിട്ടുള്ളത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഈ റോഡിന്റെ പ്രവൃത്തിയും പൂർത്തീകരിക്കും
പ്രവർത്തികൾ ഇങ്ങനെ
പ്രവർത്തി നടക്കുന്ന ഭാഗങ്ങളിൽ ആദ്യമുണ്ടായിരുന്ന പാതയുടെ വീതി അഞ്ചര മീറ്ററായിരുന്നു. ഇതുകൊണ്ട് തന്നെ പ്രധാന അങ്ങാടികളായ അരീക്കോട്, എടവണ്ണ, നിലമ്പൂർ ഭാഗങ്ങളിൽ ഗതാഗത തടസവും നിത്യസംഭവമായിരുന്നു. ഇപ്പോൾ ഏഴര മീറ്റർ വീതിയിലാണ് പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്. ടാറിംഗ് പ്രവർത്തി ഭൂരിഭാഗം സ്ഥലങ്ങളിലും പൂർത്തിയായി. പുല്ലൂർ, ചെങ്ങര, എടവണ്ണ എന്നീ സ്ഥലങ്ങളിലെ പ്രവൃത്തികളിലാണ് നിലവിൽ തടസങ്ങളുള്ളത്. സ്ഥലം വിട്ടു നൽകുന്നതിലാണ് പ്രശ്നം. റവന്യു അധികൃതർ വന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി സർക്കാർ ഭൂമിയാണെന്ന് സ്ഥിരീകരിച്ചിട്ടും പ്രവർത്തി ആരംഭിക്കാൻ പ്രദേശത്തുകാർ അനുവദിക്കുന്നില്ലെന്നും പ്രശ്നം ഉടൻ പരിഹരിക്കാനാവുമെന്നും അധികൃതർ പറഞ്ഞു. രണ്ടാമത് ലയർ ടാറിംഗ് ഇരഞ്ഞിമാവിൽ ആരംഭിക്കുകയും ചെയ്തു. അടുത്ത നാല് മാസത്തിനകം മറ്റു പ്രവൃത്തികളും പൂർത്തീകരിക്കും. നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ ഒന്നാം ലയർ ടാറിംഗ് പ്രവർത്തിയാണ് ആരംഭിച്ചിട്ടുള്ളത്. അടുത്ത ആറ് മാസത്തിനകം ഈ റോഡിന്റെ പ്രവൃത്തിയും പൂർത്തീകരിക്കാനാകും.
നവീകരണത്തിനായി വകയിരുത്തിയ തുക
ഇരഞ്ഞിമാവ്-എടവണ്ണ, സൗത്ത്പുത്തലം-നെല്ലിപറമ്പ് - 189 കോടി
നിലമ്പൂർ -പെരുമ്പിലാവ് - 144 കോടി
പൂർത്തികരിക്കേണ്ട മറ്റു പ്രവർത്തികൾ
റോഡ് ലൈൻസ് പെയിന്റിംഗ്, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ (24 മീറ്റർ ഇടവിട്ട്), ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, ട്രാഫിക് ബ്ലിങ്കർ സ്ഥാപിക്കൽ .
പതിനെട്ട് മാസമാണ് പ്രവൃത്തി പൂർത്തികരിക്കാനായി അനുവദിച്ചിട്ടുള്ള സമയം. ഇതിൽ 14 മാസം കഴിഞ്ഞു. അടുത്ത നാല് മാസത്തിനകം ഇരഞ്ഞിമാവ് തൊട്ടുള്ള പ്രവർത്തിയും, ആറ് മാസത്തിനകം നിലമ്പൂരിലെ പ്രവർത്തിയും പൂർത്തീകരിക്കാനാകും.
കെ.എം.മനോജ്, കെ.എസ്.റ്റി.പി കുറ്റിപ്പുറം ഡിവിഷൻ എ.ഇ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |