മലപ്പുറം: സ്വകാര്യ ബസുകളുടെ സമരത്തെ തുടർന്ന് മൂന്നാം ദിനവും ജനങ്ങൾ വലഞ്ഞു. വിദ്യാർത്ഥികളും കച്ചവടക്കാരും നിത്യ യാത്രക്കാരുമാണ് ഏറെ ദുരിതത്തിലായത്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ബസുടമകൾ ഉറച്ച് നിൽക്കുകയാണ്. കെ.എസ്.ആർ.ടി.സി സർവീസുകളുണ്ടെങ്കിലും ഇത് വേണ്ടത്രയില്ല. ഉൾപ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളടക്കം യാത്രാ സൗകര്യമില്ലാതെ വലയുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ഏറെ ദൂരം സഞ്ചരിച്ച് സ്കൂളിലെത്തേണ്ട വിദ്യാർത്ഥികളെയും സമരം കാര്യമായി തന്നെ ബാധിച്ചു. ബസ് സമരത്തെ തുടർന്ന് മലപ്പുറം, കോഴിക്കോട്, പാലക്കാട് റൂട്ടുകളിലുള്ള കെ.എസ്.ആർ.ടി.സിയിൽ വലിയ ജനത്തിരക്കാണ് മൂന്ന് ദിവസങ്ങളിലായി അനുഭവപ്പെട്ടത്. ഇതോടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനവും ലഭിക്കുന്നുണ്ട്. മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി, അരീക്കോട്, തിരൂർ, നിലമ്പൂർ,കോട്ടക്കൽ എന്നിവിടങ്ങളിലാണ് ജില്ലയിൽ പ്രധാന ബസ് സ്റ്റാൻഡുകളുള്ളത് . ജനങ്ങൾ ബസ് സ്റ്റാൻഡിൽ എത്താതായതോടെ സ്റ്റാൻഡിൽ കച്ചവടം നടത്തുന്നവരും ഏറെ പ്രതിസന്ധിയിലായി.
മഞ്ചേരിയിലും അരീക്കോടുമെല്ലാം ചില കടകൾ അടച്ചിടുകയും ചെയ്തു. രാവിലെയും വൈകീട്ടും ബസ് സ്റ്റോപ്പുകളിൽ കെ.എസ്.ആർ.ടി.സി ബസിനായി കാത്തുനിൽക്കുന്നവരുടെ എണ്ണവും കൂടുതലാണ്.
ഓൺലൈൻ പഠനം തുണയായി
കൊവിഡ് കാലത്ത് സ്കൂളുകളിലും കോളേജുകളിലും ക്ലാസുകൾ ഓൺലൈനാക്കിയിരുന്നത് ബസ് സമരത്തിലും കൂടുതൽ ഉപകാരപ്രദമാവുകയാണ്. കോളേജുകളിലാണ് ബസ് സമരത്തെ തുടർന്ന് ക്ലാസുകൾ ഓൺലൈനാക്കിയത്. ജില്ലയ്ക്കകത്തും പുറത്തും നിന്നുമുള്ള വിദ്യാർത്ഥികൾ കോളേജുകളിൽ ഉള്ളതിനാൽ ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും സ്വകാര്യ ബസായിരുന്നു ആശ്രയം. കുട്ടികളെത്തുന്നത് തീരെ കുറവുള്ള കോളേജുകളിലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്.
കൊവിഡിന് ശേഷം ഈയടുത്താണ് കോളേജുകളെല്ലാം തുറന്ന് പ്രവർത്തനമാരംഭിച്ചിരുന്നത്. മാർച്ച് കഴിയുന്നതോടെ അദ്ധ്യയനങ്ങളെല്ലാം അവസാനിക്കും. ആകെയുള്ള ചുരുക്കം ദിനങ്ങളിൽ കോളേജിലെത്താൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് വിദ്യാർത്ഥികൾ. വരുന്ന ദേശീയ പണിമുടക്കിലും വിദ്യാഭാസ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞേക്കില്ല.
വാഹനമുണ്ട്, പക്ഷെ ഇന്ധനം പൊള്ളും
സ്വന്തമായി സ്വകാര്യ വാഹനങ്ങളുള്ളവരെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളുമായി നിരത്തിലിറങ്ങിയിരുന്നു. അമിത ഇന്ധന വിലയാണ് ഇവരെ ആശങ്കയിലാക്കുന്നത്. 104 രൂപയായിരുന്ന പെട്രോൾ വിലയിപ്പോൾ ലിറ്ററിന് 107ന് മുകളിലായി. ഡീസലിനും വില വർദ്ധിച്ചിട്ടുണ്ട്. ഇനിയും വർദ്ധിക്കുമെന്നതിനാൽ ബസ് സമരം നീണ്ടുപോവുന്നത് സാധാരണക്കാരായ നിരവധിയാളുകളെ സാമ്പത്തികമായും ബാധിക്കും.
വരുമാന കുതിപ്പിൽ കെ.എസ്.ആർ.ടി.സി
സ്വകാര്യ ബസ് പണിമുടക്ക് കാരണം കെ.എസ്.ആർ.ടി.സിക്ക് വരുമാന കുതിപ്പിന്റെ ദിവസങ്ങളാണ്. മലപ്പുറം ഡിപ്പോയിൽ ഇതുവരെയുള്ള കളക്ഷൻ ടാർഗറ്റുകളെല്ലാം കഴിഞ്ഞ മൂന്ന് ദിവസത്തിൽ മറികടന്നു. ഇപ്പോൾ സോൺ തലത്തിൽ രണ്ടാം സ്ഥാനത്താണ് മലപ്പുറം ഡിപ്പോയുള്ളത്.
ഡിപ്പോകളിലെ വരുമാനം
വ്യാഴം
മലപ്പുറം - 8 ലക്ഷം
പെരിന്തൽമണ്ണ - 6.2 ലക്ഷം
നിലമ്പൂർ - 5.3ലക്ഷം
പൊന്നാനി - 5.7ലക്ഷം
ആകെ 25.2 ലക്ഷം
വെള്ളി
മലപ്പുറം - 9 ലക്ഷം
പെരിന്തൽമണ്ണ -7.2 ലക്ഷം
നിലമ്പൂർ -6.6 ലക്ഷം
പൊന്നാനി -6.7 ലക്ഷം
ആകെ 29.7 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |