താനൂർ: കടലിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യത്തിന്റെ തോത് വർദ്ധിക്കുന്നത് മത്സ്യബന്ധന യാനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നു. പലപ്പോഴും മത്സ്യബന്ധനത്തിനിടെ എഞ്ചിനുകൾക്കുള്ളിലും വലയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നത് അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കുകയാണ്. കഴിഞ്ഞ ആഴ്ച പടിഞ്ഞാറെക്കരയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ തിരൂർ കൂട്ടായി സ്വദേശിയുടെ ബോട്ടിന്റെ എഞ്ചിനിൽ മാലിന്യങ്ങൾ കുടുങ്ങി ബോട്ട് അപകടത്തിൽ പെട്ടിരുന്നു. ആഴക്കലിലും പ്രതീക്ഷയോടെ വലയെറിയുന്ന മത്സ്യബന്ധന തൊഴിലാളികൾക്കാണ് പ്ലാസ്റ്റിക്ക് കുപ്പികളും, മാലിന്യവും യഥേഷ്ടം ലഭിക്കുന്നത് മൂലം വല മുറിയുന്നതുൾപ്പെടെ വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് കടലിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടമായി കടലിലേക്ക് ഒഴുകിയെത്തുന്നതാണ് ഭീഷണിയായി മാറുന്നത്. ഇത് മത്സ്യങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
മത്സ്യങ്ങൾ ചെറിയ പ്ലാസ്റ്റിക് വസ്തുക്കൾ വിഴുങ്ങുന്നത് മൂലം വംശനാശ ഭീഷണിക്കും ഇടയാക്കുന്നത്. വർഷങ്ങളായി കടലിൽ മത്സ്യലഭ്യത കുറയുന്നതിനും ഇത്തരം പാരിസ്ഥിതിക മലിനീകരണം വഴിയൊരുക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഓരോ കടലാക്രമണത്തിലും ലോഡുകണക്കിന് മാലിന്യങ്ങളാണ് കരയിലേക്കെത്തുന്നത്. കടലിലെ മാലിന്യപ്രശ്നം തടയുന്നതിനായി പൊന്നാനി നഗരസഭ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നെങ്കിലും ഇത് വിജയം കണ്ടില്ല. മത്സ്യബന്ധനത്തിനിടെ ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ കരയിലെത്തിച്ചാൽ പാരിതോഷികം നൽകുമെന്നാണ് നഗരസഭ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ല. ജലാശയങ്ങളിലൂടെ മാലിന്യങ്ങൾ ഒഴുക്കിവിട്ടാൽ കടലിലാണ് ഇതിന്റെ ഗുരുതര പ്രത്യാഘാതമെന്നാണ് തൊഴിലാളികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |