മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി ഭൂവുടമകൾ രംഗത്ത്. ഭൂവുടമകളുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ കമ്മിറ്റി രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കാൻ 13 കോടി രൂപയും അതിർത്തി നിർണയത്തിന് 50 ലക്ഷവും സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഉയരുന്നത്. 23/38 മുതൽ 25/01വരെ സർവേ നമ്പറിലുള്ള ഭൂമികൾ ഏറ്റടുക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ നിയമപരമായി ഒന്നും ചെയ്യാതെ അന്യായമായി ഭൂമി ഏറ്റെടുക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഭൂവുടമകൾ പറഞ്ഞു. 21 സർവേ നമ്പറുകളിലായുള്ള ഭൂമി 32 ഉടമകളുടെ പേരിലാണ്. ഇവരെ ഭൂമി ഏറ്റെടുക്കുന്ന കാര്യം അറിയിച്ചില്ലെന്ന് പരാതിയും ഉയർന്നു. സർക്കാർ ഉത്തരവിൽ സർവേ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉടമകൾ സംഘടിച്ചത്. രേഖാമൂലമോ അല്ലാതെയൊ ബന്ധപ്പെട്ടവർ വിവരം അറിയിച്ചില്ലെന്നും അന്യായമായ നടപടികളെ ചെറുക്കുമെന്നും ഉടമകൾ പറഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി, ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ കലക്ടർ, എം.പി, എം.എൽ.എ എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകും. നഗരത്തിൽ അഞ്ച് ഏക്കർ ഭൂമി ഏറ്റെടുത്തത് കൊണ്ട് മെഡിക്കൽ കോളജ് വികസനം എവിടെയും എത്തില്ലെന്ന് ഭൂവുടമകൾ പറയുന്നു. വേട്ടേക്കോട് വിട്ടുനൽകാൻ തയാറുള്ള 50 ഏക്കർ ഭൂമിയോ കോവിലകംകുണ്ടിലെ മറ്റു ഭൂമികളൊ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ജനറൽ ആശുപത്രിയും കുട്ടികളുടെ ആശുപത്രിയും നിലനിർത്തി മെഡിക്കൽ കോളജിന് മറ്റൊരു ഇടം കണ്ടെത്തണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. കോവിലകംകുണ്ട് ഗ്രാമീണ വായനശാലയിൽ ചേർന്ന യോഗം ഭൂമി വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനം എടുത്താണ് പിരിഞ്ഞത്. തുടർനടപടികൾക്കായി കെ.സി നന്ദിനി തമ്പാട്ടി ചെയർമാനും അഡ്വ. രാജേഷ് വൈസ് ചെയർമാനും സാസിബ് പുതുശ്ശേരി കൺവീനറും വി.പി ഉണ്ണി കഷ്ണൻ ട്രഷററുമായി കമ്മിറ്റി രൂപവൽകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |