തിരൂർ: തിരൂർ ബസ് സ്റ്റാൻഡിൽ ലഹരി മാഫിയാ വിളയാട്ടം. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റാൻഡ് മയക്കുമരുന്നുകളും കഞ്ചാവും ലഭിക്കുന്ന സ്ഥലമായി മാറിയെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഇവിടെ എട്ട് സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചിരുന്നെങ്കിലും നിലവിൽ ഒന്നു പോലും പ്രവർത്തിക്കുന്നില്ല. ഇത് ലഹരി മാഫിയകൾക്ക് ഏറെ സഹായകരമാണ്. ലഹരി ഉത്പന്നങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നതായും നാട്ടുകാർ പറയുന്നു.
ഇവിടെ തിരുർ പൊലീസിന്റെ എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടാകുന്ന പൊലീസിന്റെ ശ്രദ്ധ ഇവിടേക്ക് എത്താറില്ല. സി.സി.ടി.വി കാമറ പ്രവർത്തിച്ചിരുന്നപ്പോൾ എയ്ഡ് പോസ്റ്റിലെ ടി.വിയിൽ ഇത്തരം സാമൂഹികവിരുദ്ധ പ്രവൃത്തികൾ കാണാനാകുകയും നടപടി സ്വീകരിക്കാനും കഴിയുമായിരുന്നു. ആ സമയങ്ങളിൽ സാമൂഹിക വിരുദ്ധർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും കുറവായിരുന്നു. എന്നാൽ ഇപ്പോൾ ഇരുട്ടിയാൽ സ്റ്റാൻഡിലേക്ക് സ്റ്റീകൾക്കും കുട്ടികൾക്കുമടക്കം കയറാൻ ഭയമാണ്. സി.സി.ടി.വി കാമറ പുനസ്ഥാപിച്ചും കൂടുതൽ പൊലീസ് സേനയെ സ്റ്റാൻഡിൽ നിയമിച്ചും ബസ് സ്റ്റാൻഡിനെ ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തിരുർ ബസ് സ്റ്റാൻഡിൽ പുതിയ കാമറകൾ സ്ഥാപിക്കാൻ കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. ഒരാഴ്ചക്കകം പ്രവർത്തിച്ചു തുടങ്ങുവാൻ വേണ്ട നടപടികൾ സ്വീകരിച്ചു. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കും.
- കെ.ടി നസീമ (നഗരസഭാ ചെയർപേഴ്സൺ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |