മലപ്പുറം: പെരുന്നാൾ സന്തോഷത്തിന് ഇന്ന് പയ്യനാട്ടിൽ ഇരട്ടി മധുരമാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരളത്തിന്റെ ആരാധകർ. സന്തോഷ് ട്രോഫി ഫൈനലിൽ കേരളം വെസ്റ്റ് ബംഗാൾ നേരിടാനിറങ്ങുമ്പോൾ മനസ്സിൽ കിരീടം ഉറപ്പിച്ചിട്ടുണ്ട് ആരാധകർ. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം കിരീടം ലക്ഷ്യമിട്ട് 15 ാം ഫൈനലിനാണ് കേരളം ഇന്ന് ഇറങ്ങുന്നത്. 46ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. അതിൽ 32 തവണ ബംഗാൾ ചാമ്പ്യൻമാരായി. സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് ഫൈനലിൽ കേരളവും ബംഗാളും നേർക്കുനേർ വരുന്നത് ഇത് നാലാം തവണയാണ്. 1989, 1994 വർഷങ്ങളിലെ ഫൈനലിൽ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിന്റെ സ്വന്തം മൈതാനത്ത് വെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പർ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്. ചരിത്രം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരളത്തിന്റെ ആരാധകർ.
സെമിയിൽ കർണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്. ചാമ്പ്യൻഷിപ്പിൽ തോൽവി അറിയാതെയാണ് കേരളത്തിന്റെ മുന്നേറ്റം. അറ്റാക്കിംഗ് തന്നെയാണ് ടീമിന്റെ ശക്തി. ഏതൊരു പ്രതിരോധ നിരയെയും കീറിമുറിക്കാൻ കഴിവുള്ള അറ്റാക്കിങ് നിരയാണ് കേരളത്തിനുള്ളത്. ക്യാപ്റ്റൻ ജിജോ ജോസഫും അർജുൻ ജയരാജും അണിനിരക്കുന്ന മധ്യനിര ടൂർണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയാണ്. സൂപ്പർ സബുകളായ ജെസിനും നൗഫലുമാണ് ടീമിന്റെ മറ്റൊരു ശക്തി. സെമിയിൽ 30 ാം മിനുട്ടിൽ പകരക്കാരനായി എത്തി അഞ്ച് ഗോൾ നേടിയ ജെസിൻ വികിനേഷിന് പകരം ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. എന്നാൽ ടീമിൽ ഒരു വലിയ അഴിച്ചു പണിക്ക് സാധ്യത കാണുന്നില്ല. പ്രതീക്ഷക്കൊത്ത് പ്രതിരോധം ഉയരുന്നില്ല എന്നാണ് ടീമിന്റെ തലവേദന. ടീം ഇതുവരെ ആറ് ഗോളുകളാണ് വഴങ്ങിയത്.
സെമിയിൽ ഇന്ത്യൻ ഫുട്‌ബോൾ പവർഹൗസ് മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ബംഗാൾ ഫൈനലിന് യോഗ്യത നേടിയത്. അറ്റാക്കിംഗ് തന്നെയാണ് ടീമിന്റെയും പ്രധാന ശക്തി. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തോട് രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം ബംഗാൾ മികച്ച പ്രകടനമാണ് ചാമ്പ്യൻഷിപ്പിൽ കാഴ്ചവച്ചത്. മധ്യനിരയിൽ നിന്ന് ഇരുവിങ്ങുകൾ വഴി അറ്റാകിങ് തടത്തലാണ് ടീമിന്റെ സ്‌റ്റൈൽ. സ്‌ട്രൈക്കർമാരായ ഫർദിൻ അലി മെല്ലായും ദിലിപ് ഓർവാനും മികച്ച ഫോമിലാണ്.
കേരളം ബംഗാൾ ഫൈനൽ കടുപ്പമേറിയ മത്സരമായിരിക്കുമെന്ന് ബംഗാൾ പരിശീലകൻ രഞ്ജൻ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തിൽ ഹാഫ് ചാൻസുകൾ മുതലാക്കുന്നവർക്ക് ഫൈനൽ ജയിക്കാനാകും കേരളത്തിന്റെയും ബംഗാളിന്റെയും ശൈലി ഒരേപോലെയാണ്. കേരളാ പരിശീലകൻ ബിനോ ജോർജ്ജ് അടുത്ത സുഹൃതാണ് പക്ഷെ ഫൈനലിലെ 90 മിനുട്ടിൽ അദ്ദേഹം എന്റെ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരെയുള്ള ആദ്യ മത്സരത്തിൽ ബംഗാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ മത്സരത്തിന്റെ അവസാന മിനുട്ടുകളിൽ ആരാധകരുടെ ആവേശം കാരണം ടീമിനെ ചില താരങ്ങൾ നേർവസായി. മലപ്പുറത്തെ ആരാധകർ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സെമിയിൽ കേരളത്തിനെതിരെ കർണാടക മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബംഗാൾ പരിശീലകൻ കൂട്ടിചേർത്തു.
ആക്രമിച്ച് കളിക്കുകയാണ് കേരളത്തിന്റെ ശൈലി അതിൽ മാറ്റം ഉണ്ടാകില്ല. കീരീടമാണ് ലക്ഷ്യം. ഫൈനൽ ഒരു ഡൂ ഓർ ഡൈ മത്സരമായിരിക്കുമെന്ന് കേരളാ പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞു. അർജ്ജുൻ ജയരാജ്, അജയ് അലക്സ്, ജെസിൻ എന്നിവർക്ക് ചെറിയ പരിക്കുണ്ട്. എന്നാൽ ഇത് പരാതി പറഞ്ഞു നിൽക്കേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയ്ക്ക് എതിരെ വരുത്തിയ പിഴവുകൾ നികത്തി മുന്നോട്ട് പോകും ആരാധകർക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് ട്രോഫി ഫൈനൽ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈൻ ടിക്കറ്റുകൾ എടുത്തവർ വൈകീട്ട് നാല് മുതൽ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിച്ച് തുടങ്ങേണ്ടതാണ്. വൈകീട്ട് 7.30ന് മുമ്പായി ടിക്കറ്റുകൾ എടുത്തവർ സ്റ്റേഡിയത്തിന് അകത്ത് പ്രവേശിച്ച് ഇരിപ്പിടത്തിൽ എത്തിചേരണം. 7.30 ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകൾ അടക്കുന്നതായിരിക്കും. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ഫൈനലിന്റെ ഓഫ്‌ലൈൻ കൗണ്ടർ ടിക്കറ്റുകളുടെ വിൽപന വൈകീട്ട് നാലിന് തന്നെ ആരംഭിക്കും. പതിവ് പോലെ സ്റ്റേഡിയത്തിന് സമീപം ഓഫ്‌ലൈൻ ടിക്കറ്റുകളുടെ കൗണ്ടർ സജീവമായിരിക്കും. ഫൈനൽ കാണാനെത്തുന്ന ആറ് വയസിന് മുകളിലുള്ള എല്ലാവർക്കും ടിക്കറ്റ് നിർബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |