മലപ്പുറം: പുതിയ അദ്ധ്യായന വർഷത്തിലും സർക്കാർ സ്‌കൂളുകളിൽ ആവശ്യത്തിന് കായികാദ്ധ്യാപകരെ നിയമിക്കുന്നില്ല. 324 യു.പി സ്‌കൂളുകളിൽ 109 പേരും 202 ഹൈസ്‌കൂളുകളിൽ 194 കായികാദ്ധ്യാപകരുമാണ് ഉള്ളത്. യു.പി സ്‌കൂളുകളിലെ വലിയ കുറവ് സ്ഥിരം തസ്തിക സൃഷ്ടിച്ച് നികത്തണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ല. മറ്റ് വിഷയങ്ങളിൽ വിദ്യാർത്ഥി - അദ്ധ്യാപക അനുപാതത്തിൽ കാലാനുസൃതമായ മാറ്റം നടപ്പാക്കുമ്പോൾ കായികാദ്ധ്യാപകരുടെ കാര്യത്തിൽ യാതൊരു മാറ്റമുണ്ടാകുന്നില്ല.
നൂറ് കുട്ടികളുള്ള എൽ.പി സ്‌കൂളുകളിൽ പാർട്ട് ടൈം കായികാദ്ധ്യാപകർ വേണമെന്നാണ് ചട്ടമെങ്കിലും ഇത് നടപ്പാക്കിയിട്ടില്ല. എൽ.പി സ്‌കൂളുകളിലും കായിക വിദ്യാഭ്യാസം ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ 856 എൽ.പി സ്‌കൂളുകളിൽ ഒരിടത്തും കായികാദ്ധ്യാപകനില്ല. ഹയർസെക്കൻഡറിയിൽ ഓരോ ബാച്ചിനും ഒരു കായിക പിരിയഡുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഹയർസെക്കൻഡറിയിൽ തസ്തിക അനുവദിക്കണമെന്ന് ആവശ്യവുമായി കായികാദ്ധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹയർസെക്കൻഡറിയിൽ പിരിയഡ് ഇല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ സ്വീകരിച്ചത്.
ശരിയായ പരിശീലനമില്ല
യു.പി മുതൽ ഹൈസ്‌കൂൾ വരെയുള്ള ക്ലാസുകളിൽ കായിക പാഠ്യപദ്ധതിയും അക്ടിവിറ്റി പുസ്തകവും തിയറി പ്രാക്ടിക്കൽ പരീക്ഷയുമുള്ള വിഷയമാണിത്. കുട്ടികളുടെ മാനസിക, കായികാരോഗ്യം ഉയർത്തുകയാണ് ലക്ഷ്യം. എന്നാൽ കായികാദ്ധ്യാപകരുടെ കുറവ് മൂലം മിക്ക സ്‌കൂളുകളിലും ശരിയായ പരിശീലനം നൽകാൻ കഴിയുന്നില്ല.
പ്രൈമറിക്കാരുടെ ശമ്പളം
കായികാദ്ധ്യാപകർ യു.പി മുതൽ പ്ലസ്ടു വരെ പഠിപ്പിക്കുന്നുണ്ടെങ്കിലും പ്രൈമറി അദ്ധ്യാപകരുടെ ശമ്പളമാണ് അനുവദിക്കുന്നത്. രണ്ട് വർഷത്തെ സി.പി.എഡ് കോഴ്സാണ് അദ്ധ്യാപകരുടെ യോഗ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഈ നടപടി. നിലവിൽ സി.പി.എഡ് കോഴ്സ് കേരളത്തിലില്ല. പകരം മൂന്ന് വർഷം യോഗ്യതയുള്ള ബി.പി.എഡ്, നാലു വർഷ യോഗ്യതയുള്ള എം.പി.എഡ് എന്നീ കോഴ്സുകളാണുള്ളത്. പി.എച്ച്.ഡി യോഗ്യതയുള്ളവരുമുണ്ട്. നിലവിലെ കായികാദ്ധ്യാപകരിൽ നല്ലൊരു പങ്കും ഉയർന്ന യോഗ്യത ഉള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |