മലപ്പുറം: റേഷൻ കാർഡുകളിലെ അനർഹരെ കണ്ടെത്തുന്നതിന് ജില്ലാ പൊതുവിതരണ വകുപ്പിന്റെ ഭാഗത്ത് നിന്നും ശക്തമായ പരിശോധന വേണമെന്ന് ജില്ലാതല ഭക്ഷ്യ വിജിലൻസ് സമിതിയുടെ നിർദ്ദേശം. ജില്ലയിലെ വിവിധ താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 34,447 അനർഹരെ കണ്ടെത്തിയതായും അവരിൽ നിന്നും 3,04,125 രൂപ പിഴ ഈടാക്കിയതായും ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി സമിതിയെ അറിയിച്ചു. റേഷൻ കാർഡുകളിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരുന്നതിനും യോഗത്തിൽ ധാരണയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം മെഹ്‌റലി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ അഞ്ച് റേഷൻ കടകളെ സ്മാർട്ട് റേഷൻ കടകളാക്കി ഉയർത്താൻ തീരുമാനമായിട്ടുണ്ട്. ഈ റേഷൻ കടകളിലൂടെ ഉപഭോക്താക്കൾക്ക് അക്ഷയ, ബാങ്ക്, മിൽമ എന്നിവയിൽ നിന്നുള്ള വിവിധ സേവനങ്ങൾ ലഭ്യമാകുമെന്നും ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു.
റേഷൻകടകൾക്ക് മൂന്ന് മാസത്തെ മണ്ണെണ്ണ വിഹിതം അനുവദിച്ചതായും അവ വിതരണം ചെയ്തു തുടങ്ങിയതായും യോഗം അറിയിച്ചു. അഗതി മന്ദിരങ്ങൾക്കും മാരകരോഗ ബാധിതർക്കുമുള്ള ഭക്ഷ്യ വിഹിതം എത്താൻ വൈകിയതിനെ തുടർന്ന് മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിച്ചതായും യോഗം അറിയിച്ചു. എം.എൽ.എമാരായ പി.ഉബൈദുള്ള, യു.എ. ലത്തീഫ്, സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ, ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, സീനിയർ സൂപ്രണ്ട് പി.ബി. അജി, റേഷനിംഗ് ഇൻസ്‌പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, മറ്റ് ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |