മലപ്പുറം: ജില്ലയിൽ പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും ഇഷ്ടപ്പെട്ട വിഷയം ലഭിക്കാത്തതിൽ വിദ്യാർത്ഥികൾ ആശങ്കയിൽ. 12,000ന് മീതെ വിദ്യാർത്ഥികൾക്ക് ആദ്യ ഓപ്ഷനായി നൽകിയ വിഷയം ലഭിച്ചിട്ടില്ല. രണ്ടാം അലോട്ട്മെന്റ് ലിസ്റ്റിൽ 2,076 വിദ്യാർത്ഥികളാണ് ഇടം പിടിച്ചത്.
രണ്ട് അലോട്ട്മെന്റിലും ഉൾപ്പെടാത്ത 46,687 വിദ്യാർത്ഥികൾക്കിനി മൂന്നാം അലോട്ട്മെന്റിലാണ് പ്രതീക്ഷ. ഇതുവരെ 33,413 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചെങ്കിലും മിക്ക വിദ്യാർത്ഥികൾക്കും ഇഷ്ടപ്പെട്ട വിഷയമല്ല ലഭിച്ചിട്ടുള്ളത്. ആദ്യ അലോട്ട്മെന്റിൽ 17,037 വിദ്യാർത്ഥികൾ സ്ഥിര പ്രവേശനം നേടിയപ്പോൾ 14,300 വിദ്യാർത്ഥികൾ താത്ക്കാലികമായാണ് അഡ്മിഷൻ നേടിയത്. രണ്ടാം അലോട്ട്മെന്റിൽ താത്ക്കാലികമായി ചേർന്നിരുന്ന 2,250 വിദ്യാർത്ഥികൾക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചു. 12,050 പേരാണ് ഇനിയും ഉയർന്ന ഓപ്ഷൻ ലഭിക്കാതെ ആശങ്കയിൽ കഴിയുന്നത്. മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചാലും ഇത്രയും വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട വിഷയം ലഭിക്കണമെന്നില്ല.
മെറിറ്റിൽ ബാക്കിയുള്ളത് 12,840 സീറ്റുകൾ
ആകെയുള്ള 80,100 അപേക്ഷകരിൽ 33,413 പേർക്ക് മെറിറ്റിൽ അഡ്മിഷൻ ലഭിച്ചു. ജില്ലയിൽ ആകെയുള്ള 46,253 സീറ്റിൽ 12,840 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. ഇത്രയും സീറ്റിലേക്കുള്ള അഡ്മിഷൻ പൂർത്തീകരിച്ചാലും 33,847 വിദ്യാർത്ഥികൾക്ക് മെറിറ്റിൽ അഡ്മിഷൻ ലഭിക്കില്ല. മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, അൺ എയ്ഡഡ് എന്നീ വിഭാഗങ്ങളിലായി 19,945 സീറ്റുകളുണ്ട്. 19,945 സീറ്റുകളിലേക്ക് വിദ്യാർത്ഥികൾ അഡ്മിഷൻ നേടിയാലും 13,899 വിദ്യാർത്ഥികൾ പുറത്ത് നിൽക്കേണ്ടി വരും.
സ്പോർട്സ് ക്വാട്ടയിൽ അപേക്ഷകർ കുറവ്
സ്പോർട്സ് ക്വാട്ടയിൽ ഇത്തവണ വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്. 1,123 സീറ്റുള്ള സ്പോർട്സ് ക്വാട്ടയിലേക്ക് 436 വിദ്യാർത്ഥികൾ മാത്രമാണ് അപേക്ഷ നൽകിയത്. ഇതുവരെ 339 പേർക്ക് അഡ്മിഷൻ ലഭിച്ചു. 784 സീറ്റുകളാണ് സ്പോർട്സിൽ ബാക്കിയുള്ളത്. എസ്.സി വിഭാഗത്തിനുള്ള 6,729 സീറ്റിൽ 4,391 പേർക്ക് അഡ്മിഷൻ ലഭിച്ചു.
എസ്.ടി വിഭാഗത്തിൽ 231 പേർക്ക് പ്രവേശനം ലഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 444 വിദ്യാർത്ഥികൾക്കും ഇതുവരെ അഡ്മിഷൻ ലഭിച്ചു.
വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ
ക്രിസ്ത്യൻ ഒ.ബി.സി - 320
ഹിന്ദു ഒ.ബി.സി - 435
എസ്.സി - 2338
എസ്.ടി - 4,154
ഇ.ഡബ്ല്യു.എസ് - 2,796
അഡ്മിഷൻ നേടാനുള്ള അവസാന സമയം - ഇന്ന് അഞ്ച് മണിവരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |