തിരൂർ: നാളികേരം എളുപ്പം പൊളിക്കാൻ സ്വന്തം കണ്ടുപിടിത്തവുമായി മംഗലം വാളമരുതൂർ പടന്നപ്പാട്ട് മനോജ് എന്ന കുട്ടൻ. ഒരു മണിക്കൂറിൽ മുന്നൂറോളം നാളികേരങ്ങൾ തന്റെ യന്ത്രം ഉപയോഗിച്ച് പൊളിക്കാമെന്ന് മനോജ് പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം ആർക്കും യന്ത്രം സുഗമമായി ഉപയോഗിക്കാം. പാരമ്പര്യമായി നെൽകർഷകരാണ് മനോജിന്റെ കുടുംബം. ഇതോടൊപ്പം നാളികേരക്കച്ചവടവും തുടങ്ങിയ മനോജിന് , എണ്ണായിരത്തോളം നാളികേരം സംഭരിച്ചെങ്കിലും പൊളിക്കാൻ ആളെ കിട്ടിയില്ല. കൂലിയാകട്ടെ ഉയർന്നതും . അങ്ങനെയാണ് പഴയ മോട്ടോറുകളും ഗിയർ ബോക്സും ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ യന്ത്രം നിർമ്മിച്ചത്. പോരായ്മകൾ പരിഹരിക്കാൻ വീണ്ടും ചില മാറ്റങ്ങൾ നടത്തിയതോടെ യന്ത്രം വിജയകരമായി. യന്ത്രം കാണാൻ നിരവധി പേരെത്തുന്നുണ്ട്. വളരെ ചുരുങ്ങിയ ചെലവിൽ ആവശ്യക്കാർക്ക് നിർമ്മിച്ചു കൊടുക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്.
യന്ത്രം നാളികേര കർഷകർക്ക് ഏറെ ഉപയോഗപ്രദമാകുമെന്നാണ് മംഗലം കൃഷിഭവനിലെ കൃഷി ഓഫീസർ ശരണ്യയുടെ അഭിപ്രായം.
അച്ഛനും അമ്മയും ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |