മലപ്പുറം: കരിപ്പൂർ വിമാനത്താവളം റൺവേ വികസനത്തിന് 14.5 ഏക്കർ ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി സ്ഥല ഉടമകളുമായി ചർച്ച നടത്താൻ തീരുമാനം. തിരുവോണത്തിന് ശേഷം ജനപ്രതിനിധികളെയും സ്ഥലമുടമകളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി സർവകക്ഷി യോഗം ചേരും. സ്ഥലം ഏറ്റെടുക്കുന്നതിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണിത്. പ്രാഥമിക ഭൂസർവേ ഇതിനുശേഷമാവും നടത്തുക. ഡിസംബറിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കണമെന്നാണ് സംസ്ഥാന സർക്കാരിനെ എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളത്. പള്ളിക്കൽ വില്ലേജിലെ ഏഴേക്കറും നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക. വിമാനത്താവളത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള ഭൂമിയുടെ ആധാരങ്ങളുടെ പരിശോധന റവന്യു ലാന്റ് അക്വിസിഷൻ വിഭാഗം തുടങ്ങിയിട്ടുണ്ട്
ഭൂമിയേറ്റെടുത്ത് റൺവേ നിരപ്പിൽ മണ്ണിട്ട് ഉയർത്തി നൽകണമെന്ന എയർപോർട്ട് അതോറിറ്റിയുടെ ആവശ്യം സംസ്ഥാന സർക്കാരിന് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നുണ്ട്. എത്രത്തോളം മണ്ണ് ആവശ്യമായി വരും, എവിടെ നിന്ന് കണ്ടെത്തും എന്നിവ സംബന്ധിച്ച് വ്യക്തതയില്ല. സർക്കാരിന്റെ നിർദ്ദേശപ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് പ്രതിനിധികൾ മണ്ണിട്ട് ഉയർത്തേണ്ട സ്ഥലം സന്ദർശിച്ചിരുന്നു. എയർപോർട്ട് അതോറിറ്റിയുടെ രൂപരേഖ ലഭിച്ചാലേ എത്രമാത്രം മണ്ണ് വേണ്ടിവരുമെന്നതും ചെലവും കൃത്യമായി കണക്കാക്കാനാവൂ എന്നാണ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്. മണ്ണിട്ട് നികത്തുന്നതിന് 100 കോടി രൂപ വരെ എയർപോർട്ട് അതോറിറ്റി വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കി തുക സംസ്ഥാന സർക്കാർ നൽകണം. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ല.
കെ.എസ്.ആർ.ടിയുടെ എടപ്പാളിലെ റിജ്യണൽ വർക്ക് ഷോപ്പ് ഭൂമിയിലെ കുന്നിടിച്ച് മണ്ണ് ലഭ്യമാക്കാനാവുമോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലാന്റ് അക്വിസിഷൻ വിഭാഗത്തോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ജിയോളജി വകുപ്പിനെ സമീപിച്ച് റിപ്പോർട്ട് തേടും. എന്നാൽ പ്രദേശം മണ്ണെടുക്കുന്നതിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് ലാന്റ് അക്വിസിഷൻ വിഭാഗം.
ഭൂമിയ്ക്ക് നല്ല വില കിട്ടണോ
ഭൂമിയേറ്റെടുക്കുന്ന സമയത്തെ മാർക്കറ്റ് വില അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം അനുവദിക്കുക. ആധാരത്തിലെ വിലയുടെ രണ്ടര ഇരട്ടി വരെ അനുവദിക്കാം. സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് ലഭിക്കുന്നതിന് ആധാരത്തിൽ ഭൂമിയുടെ യഥാർത്ഥ വില പ്രതിഫലിപ്പിക്കാതെ രജിസ്റ്റർ ചെയ്യുന്ന പ്രവണതയുള്ളതിനാൽ ഭൂമിയുടെ വില നിശ്ചയിക്കുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പരിമിതികളുണ്ട്. ഭൂമിയുടെ യഥാർത്ഥ വില പ്രതിഫലിപ്പിക്കുന്ന ആധാരങ്ങൾ രജിസ്റ്റർ ചെയ്താൽ മാത്രമേ ജനങ്ങൾക്ക് മികച്ച നഷ്ടപരിഹാരം കൊടുക്കാൻ സാധിക്കൂ എന്ന് ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ കെ.ശ്രീകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |