പൊന്നാനി: പൊന്നാനിയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റിയാസ് പഴഞ്ഞി സി.പി.എമ്മിൽ ചേർന്നു. ഉൾപ്പാർട്ടി പോരിന്റെയും പരിധിവിട്ട ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും പടുകുഴിയിൽ വീണ കോൺഗ്രസ് നേതൃത്വത്തിന് സാധാരണ പ്രവർത്തകരുടെ വികാരങ്ങളെ തിരിച്ചറിയാനാകില്ലെന്നും സ്വാർത്ഥ താൽപ്പര്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന നേതൃത്വത്തിനൊപ്പം അഭിമാനബോധമുള്ളവർക്ക് തുടരാനാകില്ലെന്നും വിമർശനമുന്നയിച്ചാണ് റിയാസ് സി.പി. എമ്മിനൊപ്പം ചേർന്നിരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ നേതൃത്വത്തിലെ ചിലർ ശ്രമിച്ചെന്ന ഗുരുതര ആരോപണം റിയാസ് ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ നിന്ന് പാർട്ടിക്കെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചയാളുടെ സഹകരണത്തോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നീക്കങ്ങൾ നടത്തിയത്. ഗ്രൂപ്പിന്റെ പേരിൽ എക്കാലത്തും നടന്നു വന്നിരുന്നതിന്റെ തുടർച്ചയായിരുന്നു ഇത്. ഇക്കാര്യം കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മിഷനു മുന്നിൽ പരാതിയായി വന്നെങ്കിലും ക്രിയാത്മകമായ അന്വേഷണങ്ങളുണ്ടായില്ലെന്ന് റിയാസ് പറഞ്ഞു.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മാറഞ്ചേരിയിൽ നിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കാൻ പ്രാപ്തരായ ആറുപേരുടെ പട്ടിക നേതൃത്വത്തിന് നൽകിയിട്ടും പ്രാദേശികമായി യാതൊരു സ്വാധീനവുമില്ലാത്തയാളെയാണ് സ്ഥാനാർത്ഥിയാക്കിയത്. വിമത സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ തികഞ്ഞ വർഗ്ഗീയ പ്രചാരണങ്ങളോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മൂവായിരം വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റ ഡിവിഷനിൽ വിമതൻ എണ്ണായിരം വോട്ടു നേടി. ഇയാൾ നിയമസഭ തിരഞ്ഞെടുപ്പിലും ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ നീക്കങ്ങൾ നടത്തി. ഏറ്റവുമൊടുവിൽ യാതൊരു ആലോചനയുമില്ലാതെ വിമത പ്രവർത്തനം നടത്തിയയാളെ കെ.പി.സി.സി അംഗമാക്കുന്ന സ്ഥിതിയുണ്ടായി. ഡി.സി.സി പ്രസിഡന്റു പോലും അറിയാതെയാണ് ഇങ്ങനെയൊരു നീക്കം നടന്നതെന്ന് റിയാസ് ആരോപിച്ചു.
വിമതനെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ പൊന്നാനിയിലെ നേതൃത്വത്തിന്റെ താത്പര്യങ്ങളാണുള്ളത്. സാധാരണ പ്രവർത്തകരുടെ വികാരത്തെ തിരിച്ചറിയാതെ വ്യക്തികൾക്കു വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കൂട്ടമായി പൊന്നാനിയിലെ കോൺഗ്രസ് അധഃപതിച്ചു.
മതനിരപേക്ഷ സാമൂഹ്യതയെ ദുർബലപ്പെടുത്തുന്ന രീതിയിലാണ് കോൺഗ്രസിന്റെ പ്രവർത്തനം. ഇക്കാര്യത്തിൽ സി.പി.എം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാടിനൊപ്പം ചേരുകയാണെന്നും റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |