മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ (എം.ഡി.സി) കേരള ബാങ്കിൽ ലയിപ്പിച്ച് ഉത്തരവിറക്കിയ രജിസ്ട്രാറുടെ നടപടിയെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ. കഴിഞ്ഞ ദിവസം എം.ഡി.സി ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സഹകരണ രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു. ഇന്നലെ വൈകിട്ടോടെ കേരള ബാങ്ക് എറണാകുളം കോർപ്പറേറ്റ് ഓഫീസ് ജനറൽ മാനേജർ ഡോ.അനിൽകുമാർ മലപ്പുറത്തെത്തി മലപ്പുറം എം.ഡി.സി ബാങ്കിൽ ചുമതലയേറ്റിട്ടുണ്ട്. കേരള ബാങ്ക് എന്ന ഫ്ലക്സ് ബോർഡും സ്ഥാപിച്ചു. സംഘർഷ സാദ്ധ്യത തടയാൻ പൊലീസ് സുരക്ഷയും ഉണ്ടായിരുന്നു.
ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എൽ.എയും 93 ഓളം പ്രാഥമിക സഹകരണ സംഘങ്ങളും സഹകരണ രജിസ്ട്രാറുടെ ലയന നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ വാദം തുടർന്നു കേൾക്കുമെന്നും രജിസ്ട്രാർക്ക് നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലും തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ പ്രാഥമിക സഹകരണ സംഘങ്ങൾ തയ്യാറെടുക്കുന്നത്.
സംസ്ഥാന സർക്കാർ സഹകരണ നിയമത്തിൽ കൊണ്ടുവന്ന 74 എച്ച് നിയമ ഭേദഗതിയുടെ അധികാരം ഉപയോഗിച്ചാണ് എ ക്ലാസ് മെമ്പർമാരായ സംഘങ്ങൾക്ക് 15 ദിവസ കാലയളവ് നിശ്ചയിച്ചുള്ള നോട്ടീസ് നൽകി ലയന നടപടി ആരംഭിച്ചത്. ലയന പ്രമേയം പാസാക്കാത്ത ജില്ലാ സഹകരണ ബാങ്കുകളിൽ എ ക്ലാസ് അംഗങ്ങൾക്ക് നോട്ടീസ് നൽകി ആർ.ബി.ഐയുടെ അനുമതി തേടി ബാങ്കിനെ ലയിപ്പിക്കാനും ആസ്തി ബാദ്ധ്യതകൾ കൈമാറുന്നതിനും സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് അധികാരം നൽകുന്നതാണ് സഹകരണ നിയമത്തിലെ 74 എച്ച് ഭേദഗതി.
ഇതിനെ ചോദ്യം ചെയ്തുള്ള ഹർജികളാണ് ഹൈക്കോടതി തുടർവാദം കേൾക്കാനായി മാറ്റിയത്. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് മേൽ തീരുമാനം അടിച്ചേൽപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന നിയമഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്ത് അനുകൂല വിധി നേടാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചപ്പോൾ ഇതിനെതിരെ മലപ്പുറം ജില്ലാ ബാങ്ക് കോടതിയെ സമീപിച്ചിരുന്നു. 132 എ ക്ലാസ് മെമ്പർമാരിൽ 97 ഓളം യു.ഡി.എഫ് അനുകൂല സംഘങ്ങളാണ്. ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ വിജയിക്കാതെ വന്നതോടെയാണ് സഹകരണ നിയമത്തിൽ 74 എച്ച് ഭേദഗതി കൊണ്ടുവന്ന് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ഭരണസമിതി ഇല്ലാതാക്കി ബാങ്കിനെ ലയിപ്പിച്ചതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
ജില്ലയിലെ സഹകരണ മേഖലയുടെയും ജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന നടപടിയാണ് കേരള ബാങ്കിൽ ലയിപ്പിച്ച നടപടിയെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സി.കെ.അബ്ദുറഹ്മാൻ പറഞ്ഞു. 2019ൽ കേരളാ ബാങ്ക് നിലവിൽ വന്ന ശേഷം മൂന്ന് വർഷമായി നബാർഡിന്റെ പ്രതിവർഷം 150 കോടി രൂപയോളം വരുന്ന കുറഞ്ഞ പലിശനിരക്കിലുള്ള കാർഷിക പുനർവായ്പയും ആറ് ശതമാനം പലിശ നിരക്കിലുള്ള നബാർഡിന്റെ സ്‌പെഷൽ ലിക്വിഡിറ്റി ഫണ്ട് 200 കോടി രൂപയും മലപ്പുറത്തെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |