മലപ്പുറം: ഭിന്നശേഷി സംവരണ കുരുക്കിൽപ്പെട്ട് നിയമനാംഗീകാരം ലഭിക്കാതെ ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ 1,799 അദ്ധ്യാപകർ. നാല് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് ഇവർ. ഭിന്നശേഷി സംവരണം സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവിലെ അവ്യക്തത ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നിയമനാംഗീകാര നടപടികൾ നിറുത്തിവച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അദ്ധ്യാപകർ നിയമനാംഗീകാരം കാത്തുകിടക്കുന്നത് മലപ്പുറത്താണ്.
ഭിന്നശേഷി സംവരണം അവഗണിച്ച് 2018 നവംബർ 18ന് ശേഷം നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. ഭിന്നശേഷി സംവരണം സംബന്ധിച്ച ബാക്ക് ലോക് നിയമനങ്ങൾ പൂർത്തീകരിച്ച ശേഷം മുൻകാല നിയമനങ്ങൾക്ക് അംഗീകാരമേകുന്ന കാര്യം വിദ്യാഭ്യാസ ഓഫീസർമാർക്ക് പരിഗണിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഇതിലെ വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കാത്തത്.
അദ്ധ്യാപക ഒഴിവ് ഏറെ
1996 ഫെബ്രുവരി എഴ് മുതൽ 2017 ഏപ്രിൽ വരെ മൂന്ന് ശതമാനവും 2017 ഏപ്രിൽ മുതൽ നാല് ശതമാനവും ഭിന്നശേഷി വിഭാഗക്കാർക്ക് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലടക്കം സംവരണം നടപ്പിലാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാലയളവിൽ ഭിന്നശേഷി വിഭാഗത്തിനുള്ള നിയമനക്കുറവ് നികത്തണമെന്നും കോടതി നിർദ്ദേശിച്ചു. 2018 നവംബർ 18ന് ഭിന്നശേഷി സംവരണം എയ്ഡഡ് സ്‌കൂളുകളിൽ നിർബന്ധമാക്കി സാമൂഹ്യ നീതി വകുപ്പ് ഉത്തരവിറക്കി. ഇതോടെ വിദ്യാഭ്യാസ ഓഫീസർമാർ നിയമനാംഗീകാരം നൽകുന്നത് നിറുത്തിവച്ചു.
സംസ്ഥാനത്തെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 12,000ത്തോളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്ന് അദ്ധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട നിയമനം നൽകിയതിന് ശേഷമുള്ള ഒഴിവുകളിലേക്ക് നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഉത്തരവ് ഇറക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |