മലപ്പുറം: അൽ അസ്ഹർ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന് ഇന്ന് രാത്രി എട്ടിന് കോട്ടയ്ക്കൽ രാജാസ് സ്കൂൾ സ്റ്റേഡിയത്തിൽ തുടക്കമാവും. സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ അംഗീകരിച്ച 27 ടീമുകൾ മത്സരിക്കും. നൈജീരിയ, ബ്രസീൽ, ഘാന എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇന്ത്യൻ കളിക്കാരും കളിക്കളത്തിലിറങ്ങും. 10,000 പേർക്ക് ഇരിക്കാവുന്ന താത്ക്കാലിക ഗാലറിയും വെളിച്ച സംവിധാനവും വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സെവൻസ് ഫുട്ബോളിൽ ആദ്യമായി കളിക്കാരെ പരിചയപ്പെടുത്തൽ, യെല്ലോ കാർഡ്, റെഡ് കാർഡ്, ഓഫ്, കളിക്കാരെ മാറ്റുന്നത് എന്നിവയ്ക്കായി സ്റ്റേഡിയത്തിൽ എൽ.ഇ.ഡി വാൾ സജ്ജീകരിച്ചിട്ടുണ്ട്. 28 ദിവസം ടൂർണമെന്റ് നീളും. ടൂർണമെന്റിന്റെ ലാഭം മുഴുവനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുക. ഇതിനകം അഞ്ച് വീടുകൾ നിർമ്മിച്ചിട്ടുണ്ട്. ഇത്തവണ ഒരുവീട് പൂർണ്ണമായും സാമ്പത്തികമായ ബുദ്ധിമുട്ട് മൂലം പാതിയിൽ നിർമ്മാണം നിലച്ച ഒരുവീടിന്റെ നിർമ്മാണവും പൂർത്തിയാക്കും. രാജാസ് സ്‌കൂളിലെ കുടിവെള്ള പദ്ധതി അൽ അസ്ഹറിന്റെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയതാണ്. മൂന്നേമുക്കാൽ ലക്ഷം രൂപ അതിനു ചെലവായിയിട്ടുണ്ട്. ഈ വർഷം ഒന്നേമുക്കാൽ ലക്ഷം രൂപ പി.ടി.എയ്ക്ക് നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകരായ ഷഫീഖ് നടുത്തൊടി, ഷാഫി മാടക്കൻ, സി.വി.സുധീർ, അഷ്റഫ് പഞ്ചിളി, സമീർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |