പുതുശേരി: രാത്രി ഏതുനിമിഷവും മുന്നിൽ കാട്ടാനയോ പന്നിയോ എത്തിയേക്കാമെന്ന ഭീതിയിലാണ് പുതുശേരി നിവാസികൾ. വന്യമൃഗ ശല്യം രൂക്ഷമായതോടെ പുതുശേരി ചെല്ലങ്കാവ് പാടശേഖര സമിതിയിലെ കർഷകർ വിള കാക്കാൻ എന്തുചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയിലാണ്.
നെല്ലിന് പുറമേ തെങ്ങ്, കവുങ്ങ്, വാഴ, കിഴങ്ങ് എന്നിവയാണ് പ്രദേശത്ത് പ്രധാനമായും കൃഷി ചെയ്യുന്നത്. ചെല്ലങ്കാവ് പാടശേഖര സമിതിയിൽ 65 കർഷകരാണ് കൃഷിയിറക്കിയിട്ടുള്ളത്. വന്യമൃഗ ശല്യം രൂക്ഷമായതിനാൽ പ്രദേശത്തെ 30 ഏക്കർ തരിശിട്ടിരിക്കുകയാണ്.
ചക്ക സീസണായതിനാൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇതുകൂടാതെ വാനരന്മാരും കാട്ടുപന്നികളും വിള നശിപ്പിക്കാനെത്തുന്നുണ്ട്. രാത്രി കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വാഴയും കിഴങ്ങും പിഴുതെറിയുകയാണ്. കുരങ്ങുകൾ തേങ്ങയും മൂപ്പെത്തും മുമ്പേ അടയ്ക്കയും കടിച്ചിടുന്നതും കർഷകരെ ദുരിതത്തിലാക്കി.
കാലാവസ്ഥ വ്യതിയാനത്തെയും വളം വിലയുൾപ്പെടെയുള്ള പ്രതിസന്ധികളെയും നേരിട്ട് കൃഷിയിറക്കിയ കർഷകർ വിള കാക്കാൻ രാത്രിയും പകലും കാവലിരിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാനകൾ വാഴകളും തെങ്ങുകളും മറിച്ചിട്ടിരുന്നു. വന്യമൃഗ ശല്യത്തിന് ശാശ്വത ഹരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വനം മന്ത്രി, ഡി.എഫ്.ഒ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്ക് നിവേദനം നൽകിയെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |