പാലക്കാട്: ജില്ലയിൽ വാതിലടയ്ക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബസുകൾ തമ്മിലുള്ള മത്സരപ്പാച്ചിലിനിടയിൽ യാത്രക്കാരെ കിട്ടാനുള്ള എളുപ്പവഴി എന്ന നിലയിലാണ് വാതിലുകൾ തുറന്നിട്ട് യാത്ര നടത്തുന്നത്. മാത്രമല്ല യാത്രക്കാരെ വേഗം ഇറക്കാനും ഇത് സഹായിക്കുന്നു.
ഈ വർഷം ആദ്യം ഇത് സംബന്ധിച്ച് കർശന നിർദ്ദേശം സ്വകാര്
യ ബസുകൾക്ക് നൽകിയിരുന്നു. തുടർന്നും ടോർ തുറന്ന് സർവീസ് നടത്തുന്ന ബസുകളെ കണ്ടെത്തി പിഴയീടാക്കുകയും ചെയ്തിരുന്നു. 250 രൂപയാണ് പിഴ. നിസാര തുകയാണ് പിഴ എന്നതിനാൽ പിടിക്കപ്പെട്ടാലും പണമടച്ച് പഴയ പോലെ വാതിൽ തുറന്ന് മിക്ക ബസുകളും ഓട്ടം തുടരുകയാണ്. വാതിലടയ്ക്കാതെ സർവീസ് നടത്തി പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും, ഒപ്പം മൂന്നുമാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വീണ്ടും ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിലേക്ക് കടക്കുമെന്നും അധികൃതർ പറഞ്ഞു. സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലയിൽ ഉടനീളം പരിശോധന കർശനമാക്കാനാണ് തീരുമാനം.
അപകടങ്ങൾ വിളിച്ചു വരുത്തുന്നു
ഡോർ തുറന്നിട്ട് കുതിച്ചുപായുന്ന ബസുകൾ പെട്ടെന്ന് ബ്രേക്കിട്ടാൽ യാത്രക്കാർ തെറിച്ച് വീഴാനുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ മണ്ണാർക്കാട് ഉൾപ്പെടെ ജില്ലയിലെ വിവിധയിടങ്ങളിൽ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സമെന്റ് കർശന നടപടിക്ക് ഒരുങ്ങുന്നത്.
സ്റ്റോപ്പ് എത്തിയാൽ വാഹനം നിർത്തിയതിന് ശേഷമാണ് ഡോർ തുറക്കേണ്ടതെന്ന നിർദ്ദേശം നിലവിലുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇത് പാലിക്കാറില്ല. യാത്രക്കാർ കയറിക്കഴിഞ്ഞാൽ ഡോർ അടച്ചതിന് ശേഷം മാത്രം വാഹനം എടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |