പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 15ന് ആരംഭിച്ച പോസ്റ്റൽ വോട്ടിംഗിന്റെ ഭാഗമായി നടന്ന വീട്ടിലെ വോട്ടെടുപ്പിൽ കൽപ്പാത്തി ചാത്തപുരം സ്വദേശിനികളായ 90 കാരി ശാരദയും 87 കാരി സി.വി.അംബുജവും തിരഞ്ഞെടുപ്പ് കമ്മിഷനോടും ഇലക്ഷൻ വിഭാഗത്തോടും നന്ദി അറിയിച്ചു. ഇരുവരും എല്ലാവർഷവും വോട്ട് രേഖപ്പെടുത്തുന്നുണ്ട്. ശാരദ കഴിഞ്ഞ രണ്ട് വർഷമായി ശാരീരിക പ്രശ്നങ്ങളുള്ളതിനാൽ വീട്ടിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. കേൾവി പ്രശ്ങ്ങളുമുണ്ട്. പ്രായാധിക്യത്താൽ നടക്കാനും സാധ്യമല്ല. വോട്ട് അവകാശമാണെന്നും അത് എല്ലാവരും കൃത്യമായി നിർവ്വഹിക്കണമെന്നും ശാരീരിക പ്രശ്നങ്ങളാൽ വീട്ടിൽ വോട്ടെടുപ്പ് നടത്തിയ ശേഷം സി.വി.അംബുജം പറഞ്ഞു.
പോസ്റ്റൽ വോട്ടിംഗിന്റെ ഭാഗമായി 85 വയസിന് മുകളിലുള്ളവരും അംഗപരിമിതരുമായ (40 ശതമാനത്തിലേറെ അംഗമപരിമിതി ഉളളവർ) അർഹരായ അപേക്ഷകരുടെ വീടുകളിൽ ചെന്ന് പോളിംഗ് ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. വീട്ടിൽ വോട്ട് ചെയ്യിക്കുന്നതിനായി പോളിംഗ് സംഘം എത്തുന്ന ദിവസം അതാത് ബി.എൽ.ഒമാർ അർഹരായ അപേക്ഷകരുടെ വീട്ടിലെത്തി അറിയിക്കും. പോസ്റ്റൽ വോട്ടിന് അംഗീകരിക്കപ്പെട്ട വോട്ടർമാർക്ക് പിന്നീട് പോളിംഗ് ബൂത്തിൽ എത്തി വോട്ട് ചെയ്യാനാവില്ല. ഒരുതവണ ഗൃഹ സന്ദർശനത്തിൽ കണ്ടെത്താനാവാത്ത വോട്ടർമാരുടെ വീടുകളിൽ പോളിംഗ് സംഘം രണ്ടാമതും സന്ദർശനം നടത്തും. പോസ്റ്റൽ വോട്ടിംഗിന്റെ ഭാഗമായുളള വീട്ടിലെ വോട്ടെടുപ്പ് ജില്ലയിൽ ഏപ്രിൽ 24 വരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |