നെന്മാറ: പച്ചക്കറി കൃഷിക്ക് നിലമൊരുക്കൽ ആരംഭിച്ചു. പ്രമുഖ പച്ചക്കറി ഉൽപാദന മേഖലകളായ അയിലൂർ പാളിയമംഗലം, നെന്മാറ വിത്തനശ്ശേരി, കണ്ണോട്, എലന്തം കുളമ്പ് മേഖലകളിലാണ് പച്ചക്കറി കൃഷിക്കായി പ്രാഥമിക ജോലികൾ ആരംഭിച്ചത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുമാസത്തോളം വൈകിയാണ് ഇക്കുറി കൃഷിപണികൾ ആരംഭിച്ചിട്ടുള്ളത്. തുടർച്ചയായ വേനൽ മഴ മൂലം പച്ചക്കറി കൃഷിയിറക്കുന്ന പാടങ്ങളിൽ വെള്ളം നിറഞ്ഞത് പ്രതിസന്ധിയുണ്ടാക്കിയെന്ന് കർഷകർ പറയുന്നു.
പാവൽ, പടവലം, പയർ, ചീര, വഴുതിന, വെണ്ട കൃഷികൾക്കായുള്ള ഉറവുചാലുകളും തടങ്ങളും വാരങ്ങളും എടുക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. മുൻവർഷങ്ങളിൽ മാർച്ച് അവസാനം പണി ആരംഭിച്ച് വേനലിൽ നനച്ച് മേയ് ആദ്യവാരം വിളവെടുപ്പിന് സജ്ജമാവുമായിരുന്നു. ഈ വർഷം വേനൽമഴ തുടർച്ചയായി പെയ്തതാണ് പച്ചക്കറി കൃഷി വൈകാനിടയാക്കിയത്. റോട്ടോ വേറ്റർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് നിലം ഉഴുതുമറിച്ച് ഉണക്കിപ്പൊടിച്ച ചാണകം ആട്ടിൻകാഷ്ടം, കോഴിക്കാഷ്ഠം, ചുണ്ണാമ്പ് എന്നിവ ചേർത്ത് മണ്ണ് പാകപ്പെടുത്തിയാണ് പച്ചക്കറി വിത്തുകൾ നടുന്നത്. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും ഉറവ് വെള്ളവും ഒഴിവാക്കുന്നതിനായി മണ്ണ് മാന്ത്രിയന്ത്രം ഉപയോഗിച്ചാണ് നീർച്ചലുകൾ നിർമ്മിക്കുന്നത്. ഇപ്പോൾ വിത്തിട്ട് തുടങ്ങുന്ന പച്ചക്കറി വിളകൾ വിളവെടുപ്പിന് 40-45 ദിവസമെങ്കിലും വേണ്ടിവരുമെന്ന് കർഷകനായ പാളിയമംഗലത്തെ ബേബി പറഞ്ഞു. അത്യുൽപാദനശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങൾ വിത്തുകളാണ് നടാൻ ഉപയോഗിക്കുന്നത്. പന്തലിൽ പടർത്തുന്ന പാവൽ പോലുള്ള വിളകൾക്ക് മൂന്നാഴ്ചയ്ക്കകം പന്തൽ പണികളും പൂർത്തിയാക്കേണ്ടതുണ്ട്. ശക്തമായ കാലവർഷത്തിനു മുമ്പായി വള്ളികളിലുള്ള വിളകൾ പന്തലുകളിൽ പടർത്തിയെടുത്തില്ലെങ്കിൽ ഉൽപാദനക്കുറവ് ഉണ്ടാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. പച്ചക്കറി കർഷകർക്ക് മാർഗ നിർദ്ദേശങ്ങളുമായി കൃഷിഭവനുകളും വി.എഫ്.പി.സി.കെയും കർഷകർക്കൊപ്പം ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |