വടക്കഞ്ചേരി: കണച്ചിപരുതയിലെ മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് നാളെ പ്രവർത്തനമാരംഭിക്കും. ഇവിടെ സ്ഥാപിച്ച യന്ത്രങ്ങളുടെ അവസാന ഘട്ട പരിശോധന പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള സംഘം നിർമ്മാണ പുരോഗതി വിലയിരുത്തി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് അതിവേഗം ഉല്പാദനം തുടങ്ങാനുള്ള നടപടിയുമായി അധികൃതർ മുന്നോട്ട് പോകുന്നത്.
പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്ടി ഓർഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചതിനാൽ മറ്റുതടസം ഒന്നുമില്ലെന്ന് കമ്പനി ഉടമ പീറ്റർ സി.മാത്യുസ് പറഞ്ഞു. ഉത്പാദനം തുടങ്ങുന്നതോടെ കേരളത്തിലെ ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഓക്‌സിജൻ വിതരണം ചെയ്യാൻ സാധിക്കും.
ദിവസം 5000 ക്യൂബിക് മീറ്റർ ഓക്‌സിജൻ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. അന്തരീക്ഷ വായുവിൽ നിന്ന് ഓക്‌സിജൻ വേർതിരിച്ചെടുക്കുന്ന എ.എസ്.യു (എയർ സെപ്പറേഷൻ യൂണിറ്റ്) ആണിത്. 40 കിലോ ലിറ്റർ സംഭരണ ശേഷിയുള്ള പ്ലാന്റിൽ മണിക്കൂറിൽ 260 ക്യൂബിക് മീറ്റർ വാതക ഓക്‌സിജനും 235 ലിറ്റർ ദ്രവ ഓക്‌സിജനും നിർമ്മിക്കാം. ഓക്‌സിജൻ ഉല്പാദനം, സംഭരണം, വിതരണം എന്നിവ നിയന്ത്രിക്കാൻ പെസോ നോഡൽ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേക്കും ആവശ്യമുള്ള ഓക്‌സിജന്റെ അളവ് ആരോഗ്യവകുപ്പ് അറിയിക്കുന്നത് അനുസരിച്ചാകും വിതരണം.
അന്തരീക്ഷ വായുവിലുള്ള മൂന്നിൽ രണ്ടുഭാഗം നൈട്രജനും ഒരുഭാഗം ഓക്‌സിജനും വേർതിരിക്കുകയാണ് ആദ്യം ചെയ്യുക. ഓക്‌സിജൻ പ്ലാന്റിലെ കൂൾ ബോക്‌സിലേക്ക് പൈപ്പുകളിലൂടെ ഉന്നത മർദ്ദത്തിൽ നിന്നും താഴ്ന്ന മർദ്ദത്തിലേക്ക് അന്തരീക്ഷ വായു കടത്തിവിട്ട് തണുപ്പിച്ച് ദ്രവ രൂപത്തിലുള്ള ഓക്‌സിജനാക്കി ആദ്യം കണ്ടെൻസറുകളിലും പമ്പുചെയ്ത് ടാങ്കുകളിലും നിറയ്ക്കും. ദ്രവ ഓക്‌സിജൻ ഹീറ്റ് എക്‌സേഞ്ചർ ഉപയോഗിച്ച് അന്തരീക്ഷ ഊഷ്മാവിലേക്ക് മാറ്റുന്നതോടെ വാതക രൂപത്തിലാകും. തുടർന്ന് ഇവ സിലിണ്ടറുകളിൽ നിറച്ച് വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |