പാലക്കാട്: പാലക്കാട് റെയിൽവെ ഡിവിഷനിൽ 50 കിലോ വാട്ടിന്റെ സൗരോർജ്ജ് പ്ലാന്റ് പ്രവർത്തനത്തിനൊരുങ്ങി. ഓരോ മാസവും 5900 യൂണിറ്റ് വൈദ്യുതിയാണ് ഇതിൽ നിന്ന് ലഭ്യമാവുക. ഇതിലൂടെ മാസം 41,500 രൂപ ലാഭിക്കാം. 19.68 ലക്ഷമാണ് പ്ലാന്റിനുള്ള ചെലവ്. ഇതോടെ ഡിവിഷന് കീഴിലെ സോളാർ പ്ലാന്റുകളുടെ ശേഷി 480 കിലോ വാട്ടായി ഉയരും.
ഉല്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകും. നല്ല സൂര്യപ്രകാശമുള്ള പകൽ പരമാവധി 50 കിലോവാട്ട് വൈദ്യുതി ലഭ്യമാകും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സമയമാണ് പരമാവധി ഉല്പാദനം നടക്കുക.
പാലക്കാട് ഡി.ആർ.എം ഓഫീസ്, ഒലവക്കോട് റെയിൽവെ ആശുപത്രി, പറളി, തലശേരി റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് സോളാർ പദ്ധതി ഗുണം ചെയ്യുക. ഇതുകൂടാതെ പുനർനിർമ്മിക്കാവുന്ന ഊർജ്ജ പദ്ധതിയും താമസിയാതെ നിലവിൽ വരും.
കോഴിക്കോട്, പാലക്കാട്, ഷൊർണൂർ, തലശേരി, കണ്ണൂർ സ്റ്റേഷനുകളിലാണ് നിലവിൽ സോളാർ പ്ലാന്റുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 4,88,805 യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്. അഞ്ച് കിലോ വാട്ട് ശേഷിയുള്ള സോളാർ പ്ലാന്റുകൾ പൊള്ളാച്ചി, മധുക്കര, വാളയാർ, ലക്കിടി സ്റ്റേഷനുകളിൽ സ്ഥാപിക്കാനും അനുമതിയായി. പരിസ്ഥിതി സൗഹൃദ ഫണ്ടിൽനിന്നുള്ള തുകയാണ് ഇതിനുപയോഗിക്കുക. 4.4 ലക്ഷം ചെലവിൽ 1364 ചതുരശ്ര മീറ്റർ മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങളിൽ മഴവെള്ള സംഭരണി നേരത്തെ സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |