പെട്രോൾ - ലിറ്ററിന് 94.86 രൂപ ഡീസൽ - 90.27 രൂപ
പാലക്കാട്: കൊവിഡ് രണ്ടാംതരംഗത്തിന്റെ പ്രതിസന്ധികളിൽ നിന്ന് കരകയറാനാകാതെ നിൽക്കുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി ഇന്ധനവില വർദ്ധനവും. ഇന്നലെ പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 94.86 രൂപയും ഡീസലിന് 90.27 രൂപയുമാണ് വില. കഴിഞ്ഞ ഒരുമാസത്തിനിടെ 17 തവണയാണ് ഇന്ധനവിലവർദ്ധിച്ചത്.
ഇന്ധന വിലവർദ്ധിച്ചതോടെ പച്ചക്കറിക്കും മറ്റ് അവശ്യസാധനങ്ങൾക്കും വിലകൂടിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിൽ കടുത്ത വെട്ടിക്കുറയ്ക്കലുകൾക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ലോക്ക് ഡൗൺിനെ തുടർന്ന് വരുമാനം പൂർണമായും നിലച്ച കുടുംബങ്ങളിൽ. അന്നന്നത്തെ വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കിയിരുന്ന നല്ലൊരു വിഭാഗം ആളുകളും ഇപ്പോൾ തൊഴിൽ രഹിതരാണ്. നിർമ്മാണമേഖല, തൊഴിലുറപ്പ്, കാർഷിക മേഖലയിൽ ഇളവുകൾ അനുവദിച്ചത് മാത്രമാണ് ഇവരിൽ ചിലരുടെയെങ്കിലും ആശ്വാസം. മൂന്നാം തരംഗം നേരിടുന്നതിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നാൽ സ്ഥിതി മോശമാകും. അതിനിടെ ഇന്ധനവില നൂറുതൊട്ടാൽ അവശ്യസാധനങ്ങളുടെ വില ഇനിയും വർദ്ധിക്കും. അത് പട്ടിണിയിലേക്ക് നയിക്കുമെന്നും ആളുകൾക്ക് ആശങ്കയുണ്ട്.
കൊവിഡ് രണ്ടാംതരംഗത്തിൽ ജോലി നഷ്ടമായി. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ഏറെ പ്രയാസപ്പെടുകയാണ്. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധങ്ങളുടെ വിലവർധനവ് തന്നെ താങ്ങാനാവുന്നില്ല. ഇന്ധനവില വർദ്ധനവിനെ തുടർന്ന് വിലക്കയറ്റമുണ്ടായാൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥവരും.
പ്രഭലാക്ഷൻ, കൊടുവായൂർ.
ഈ സമയത്തെ ഇന്ധനവില വർദ്ധനവ് സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കുന്നു. നിലവിലെ സാഹചര്യത്തിൽ പൊതുഗതാഗതം ഇല്ലാത്തതിനാൽ ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുവിടുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നത് ബൈക്കിലാണ്. ഇതിന് പുറമെയാണ് അവശ്യസാധനങ്ങളും വാങ്ങാനും പോകേണ്ടത്. ദിവസേന 100 രൂപയുടെ പെട്രോൾ അടിക്കേണ്ട അവസ്ഥയാണ്.
കെ.രതീഷ്, കുനിശ്ശേരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |