പാലക്കാട്: കൊവിഡ് രണ്ടാംതരംഗ വ്യാപനത്തെ തുടർന്ന് മുടങ്ങിയ ഡ്രൈവിംഗ് ക്ലാസുകൾ പുനഃരാരംഭിക്കാൻ കഴിയാതെ പ്രതിസന്ധിയിലായതിനിടെ മോട്ടോർ വാഹന വകുപ്പിന്റെ നിയമ ഭേദഗതി കൂടി വരുന്നത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ഇരുട്ടടിയാകുന്നു. അക്രഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂളുകളിൽ റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള പുതിയ ഭേദഗതി ജൂലായ് ഒന്നുമുതലാണ് പ്രാബല്യത്തിൽ വരുന്നത്.
നിയമം അനുശാസിക്കുന്ന നിബന്ധന പ്രാവർത്തികമാക്കി അക്രഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂൾ ആക്കണമെങ്കിൽ ജില്ലയിലെ ഭൂരിഭാഗം പരിശീലന കേന്ദ്രങ്ങളും സ്ഥലം ഉൾപ്പെടെ വാങ്ങുന്നതിനായി വൻതുക മുടക്കണം. നിലവിലെ സാഹചര്യത്തിൽ ഇത് അപ്രായോഗികമാണെന്ന് മിക്ക ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും പറയുന്നു. ചെറുകിട ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
മൂന്നേക്കർ സ്ഥലമുള്ളവർക്ക് മാത്രമേ അക്രഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങാനാകൂ. ഭേദഗതി പ്രകാരം സ്‌കൂൾ നടത്തുന്ന മുതലാളി മുതൽ ജീവനക്കാർ വരെയുള്ളവർക്ക് ഐ.ടി.ഐ ഡിപ്ലോമ യോഗ്യത വേണം. വാഹന ഭാഗങ്ങളെ കുറിച്ച് പഠിക്കാനുള്ള വർക്ക് ഷോപ്പ്, ഡ്രൈവിംഗ് സിമുലേറ്റർ, ടെസ്റ്റ് ട്രാക്ക് എന്നിവ ഒരുക്കണം. ഇത്തരം ഡ്രൈവിംഗ് സ്‌കൂളുകളിൽ ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാലാഴ്ചത്തെ 29 മണിക്കൂർ പരിശീലനം വേണം.
നാല് മണിക്കൂർ സിമുലേറ്ററിൽ രാത്രി- മഴ- മഞ്ഞ് എന്നിവയിലെ ഡ്രൈവിംഗ് പരിശീലിപ്പിക്കണം. മീഡിയം, ഹെവി വാഹനങ്ങൾ ഓടിക്കാൻ ആറാഴ്ചയിലായി 38 മണിക്കൂർ പരിശീലനവും വേണം. ചെറുകിട ഡ്രൈവിംഗ് സ്‌കൂളുകൾക്കൊന്നും മൂന്നേക്കർ സ്ഥലം കണ്ടെത്തുക പ്രായോഗികമല്ല. കൂടാതെ ഐ.ടി.ഐ ഡിപ്ലോമയുള്ള ആളുകളെ ജോലിക്ക് വച്ച് ഉയർന്ന ശമ്പളം നൽകി ചെറുകിടക്കാർക്ക് പിടിച്ചുനിൽക്കാനാകില്ല.
ജില്ലയിൽ 157 ഡ്രൈവിംഗ് സ്‌കൂളുകളാണുള്ളത്. ഇവയിലെല്ലാം കൂടി അഞ്ഞൂറോളം ജീവനക്കാരുമുണ്ട്. ഇവരുടെയെല്ലാം ജീവിത മാർഗം ഇല്ലാതാക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്ന് ആരോപണം ശക്തമാണ്.
അക്രഡിറ്റഡ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മാത്രം ലൈസൻസ് നൽകുന്ന നില വന്നാൽ ജില്ലയിലെ ഭൂരിഭാഗം ചെറുകിട ഡ്രൈവിംഗ് സ്‌കൂളുകളും ഇല്ലാതാക്കും. ലോക്ക് ഡൗൺ ഇളവിലും ഡ്രൈവിംഗ് പരിശീലനം പുനഃരാരംഭിക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് മേഖല.
-പി.എസ്.ദേവദാസ്, മെട്രോ ഡ്രൈവിംഗ് സ്‌കൂൾ, ചിറ്റൂർ.
നിലവിലെ രീതിയിൽ ചെറുകിടക്കാരെ നിലനിറുത്തണം. ടി.പി.ആർ ഏഴിൽ താഴെ എത്തിയാലേ ഡ്രൈവിംഗ് സ്‌കൂൾ പ്രവർത്തനത്തിന് അനുമതിയുള്ളൂ. നിലവിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ജീവനക്കാരും ദുരിതത്തിലാണ്. ഇതിനിടെ പുതിയ ഭേദഗതി പ്രകാരം റോഡ് ടെസ്റ്റില്ലാതെ ലൈസൻസ് എന്ന് കേൾക്കുമ്പോൾ ആളുകൾ അതിലേക്ക് ആകർഷിക്കപ്പെടും.
-എ.വി.അബ്ദുൾ റഹ്മാൻ, നിഷ ഹെവി മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ, വെസ്റ്റ് യാക്കര, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |