കിലോ 60 രൂപ
പാലക്കാട്: ഓണത്തോടനുബന്ധിച്ച് നേന്ത്രക്കായയുടെ വില ഇരട്ടിയായി. പൊതുവിപണിയിൽ 30 രൂപയ്ക്ക് രണ്ടാഴ്ച മുമ്പ് വിറ്റിരുന്ന ഒരു കിലോ നേന്ത്രക്കായക്ക് ഉത്രാടത്തലേന്നായ ഇന്നലെ വില 60 രൂപ.
ഓണത്തിന് ഒഴിവാക്കാനാവാത്ത ഇനമായതിനാൽ നേന്ത്രക്കായക്ക് ആവശ്യക്കാർ ഏറെയാണ്. അതിനാൽ ഇന്നും നാളെയുമായി ഇനിയും വില കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം പലയിടത്തും വ്യത്യസ്ത വിലയും ഈടാക്കുന്നുണ്ട്. ഓണത്തിന് ചിപ്പ്സ്, ശർക്കര ഉപ്പേരി ഉൾപ്പെടെ വിഭവങ്ങളുണ്ടാക്കുന്നതിന് നേന്ത്രക്കായ അത്യാവശ്യമായതിനാൽ വരവിനേക്കാൾ ചെലവ് കൂടും. ഇത് മുതലെടുത്ത് മൊത്തവ്യാപാരികൾ വില കൂട്ടുന്നതിനാലാണ് വില വർദ്ധനവിന് കാരണമെന്ന് ചെറുകിട വ്യാപാരികൾ പറഞ്ഞു.
സർക്കാർ നിയന്ത്രണത്തിലുള്ള വി.എഫ്.പി.സി.കെ കർഷകരിൽ നിന്ന് നേരിട്ട് നേന്ത്രക്കായ വാങ്ങി സ്വാശ്രയ വിപണികളിലും മിതമായ നിരക്കിൽ വിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള കേന്ദ്രങ്ങളിൽ വിൽക്കുന്നത് മൂലമാണ് നേന്ത്രക്കായയുടെ വില പിടിച്ച് നിൽക്കുന്നതെന്ന് നേന്ത്രവാഴ കർഷകർ പറയുന്നു. മുൻകാലങ്ങളിൽ കർഷകരിൽ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങി നേന്ത്രക്കായ മൊത്തവ്യാപാരികൾ ഉയർന്ന വിലക്ക് വിൽക്കുകയാണ് പതിവ്. എന്നാൽ വി.എഫ്.പി.സി.കെ വന്നതോടെയാണ് ഇതിന് മാറ്റമുണ്ടായത്.
കർഷകരിൽ നിന്ന് ലേലം വിളിച്ചാണ് നേന്ത്രക്കായ എടുക്കുന്നത്. ഇതുമൂലം മുന്തിയ നേന്ത്രക്കായക്ക് 40- 45 വരെ കർഷകർക്ക് വില ലഭിക്കും. ലേലം വിളിച്ചെടുക്കാൻ സമീപ ജില്ലകളിൽ നിന്നും സഹകരണ ബാങ്കുകൾ വരെ എത്തുന്നുണ്ട്.
വിപണി സജീവം
ഞാലിപ്പൂവൻ- 30, പൂവൻ- 35, പാളയൻക്കോടൻ- 20 എന്നിങ്ങിനെയാണ് മറ്റിനങ്ങളുടെ മൊത്ത വില.
കഴിഞ്ഞ ഓണക്കാലത്ത് കൊവിഡിനെ തുടർന്ന് പഴ വിപണിയിൽ ഉണർവുണ്ടായിരുന്നില്ല.
ഇത്തവണ ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് വിപണി സജീവമായതോടെ വാഴകർഷകർക്കും ഉല്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |