പാലക്കാട്: സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി നഗരസഭാ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് പരിശോധിക്കാൻ തീരുമാനം. നവംബർ ഒന്നിന് സ്‌കൂൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി ചേർന്ന നഗരസഭ യോഗത്തിലാണ് തീരുമാനം. സ്‌കൂളുകൾ ശുചീകരിച്ച് അണുവിമുക്തമാക്കി വരുന്നുവെന്നും നഗരസഭാ പരിധിയിലെ വിവിധ സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി ആകെ 84 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇതിന്റെ ടെണ്ടർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ചെയർപഴ്സൺ അറിയിച്ചു.
തെർമൽ സ്‌കാനറും സാനിറ്റൈസറും നൽകണമെന്ന് എല്ലാ സ്‌കൂളുകളും ആവശ്യപ്പെട്ടതിനാൽ ഇവ വാങ്ങി നൽകുന്ന കാര്യം ബന്ധപ്പെട്ട അധികൃതരുമായി പരിശോധിച്ച് തീരുമാനിക്കാമെന്നും ചെയർപഴ്സൺ പറഞ്ഞു. വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപഴ്സൺ പ്രിയ അജയൻ, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ വിശ്വനാഥൻ, സിന്ധു, അനുപമ നായർ, കുമാരി, അനിത, പ്രഭ മോഹൻ, വിബിൻ, നഗരസഭാ സെക്രട്ടറി, എൻജിനീയറിംഗ് വിഭാഗം സൂപ്രണ്ട്, ഹെൽത്ത് സൂപ്പർവൈസർ, വിവിധ വിദ്യാലയങ്ങളിലെ പ്രധാനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |