പാലക്കാട്: ട്രെയിൻ നിയന്ത്രണ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കഞ്ചിക്കോട് വാളയാർ സ്റ്റേഷനുകൾക്കിടയിൽ ബി ലൈനിൽ റെയിൽവേ ഇന്റർമീഡിയറ്റ് സിഗ്നൽ സംവിധാനം സ്ഥാപിക്കുന്നു. സ്റ്റേഷനുകൾകിടക്കുള്ള 12.34 കിലോമീറ്റർ ദൂരത്തെ രണ്ടാക്കി കഞ്ചിക്കോട് വാളയാർ സ്റ്റേഷനുകളിൽ നിന്നു നിയന്ത്രിക്കാവുന്ന തരത്തിൽ സിഗ്നലുകൾ ഒരുക്കുന്നതാണ് ഇന്റർമീഡിയറ്റ് ബ്ലോക്ക് സിഗ്നൽ സംവിധാനം. ട്രെയിനുകളുടെ സമയനിഷ്ഠത വർദ്ധിപ്പിക്കുന്നതിനും സെക്ഷനുകളിൽ കൈകാര്യം ചെയ്യാവുന്ന വണ്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും. ജോലികൾ ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
കഞ്ചിക്കോട് വാളയാർ പാത കടന്നുപോകാൻ യാത്രാ ട്രെയിനുകൾക്ക് 12 മുതൽ 14 മിനുട്ടും ചരക്ക് ട്രെയിനുകൾക്കു വേണ്ടത് 20 മിനുട്ടും വേണം. കഞ്ചിക്കോടു നിന്നു വളയാറിലേക്കൊരു ട്രെയിൻ പുറപ്പെട്ടാൽ ഇത്രയും സമയം പിന്നിൽ വരുന്ന ട്രെയിൻ കാത്തിരിക്കണം. ഐ.ബി.എസ് പ്രവർത്തന ക്ഷമമാവുന്നതോടെ പിന്നാലെ വരുന്ന ട്രെയിനുകൾ കാത്തുനിൽക്കേണ്ട സമയം, യാത്രാ ട്രെയിനാണ് മുന്നിൽ കടന്നു പോയിട്ടുള്ളതെങ്കിൽ ആറു മുതൽ ഏഴ് മിനുട്ടും ചരക്കുട്രെയിൻ ആണെങ്കിൽ 10 മുതൽ 12 മിനിറ്റുമായി ചുരുങ്ങും.
പാലക്കാട് ഡിവിഷനിൽ എട്ടാമത്തേത്
കഞ്ചിക്കോടിനും വാളയാറിനും ഇടയിൽ നിലവിൽ വരുന്ന ഐ.ബി.എസ് സംവിധാനം പാലക്കാട് ഡിവിഷനിൽ എട്ടാമത്തേതാണ്. പാലക്കാട്- പറളി, പറളി- ലക്കിടി, തിക്കോടി- വടകര, വടകര- മാഹി, പയ്യന്നൂർ- ചെറുവത്തൂർ, കാഞ്ഞങ്ങാട്- കോട്ടിക്കുളം, കുമ്പള- മഞ്ചേശ്വരം എന്നീ റെയിൽവേ സെക്ഷനുകളിൽ ഐ.ബി.എസ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. 4.12 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |