ചെർപ്പുളശ്ശേരി: വെള്ളിനേഴി ഞാളാംകുറുശ്ശി പയ്യുരുളി ശിവക്ഷേത്രത്തിലും കുളക്കാട് ശിവക്ഷേത്രത്തിലും മോഷണം. കുളക്കാട് ശിവക്ഷേത്രത്തിൽ പുറത്തെ ഭണ്ഡാരത്തിന്റെ പൂട്ടു തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. അയ്യായിരം രൂപയിലധികം നഷ്ടമായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വെള്ളിനേഴി ഞാളാകുറുശ്ശി പയ്യുരുളി ശിവക്ഷേത്രത്തിൽ പുറത്തെ ഓഫീസിന്റെ പൂട്ടുതകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന ഹുണ്ടികയും പണവുമാണ് മോഷ്ടിച്ചത്. നാലായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. അലമാരയിലെ ഫയലുകളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്.
പുറത്തെ ഭണ്ഡാരത്തിന്റെ പൂട്ടും തകർത്തിട്ടുണ്ട്. ഇതിൽ കാര്യമായ പണം ഉണ്ടായിരുന്നില്ല. അടയ്ക്കാപുത്തൂർ സെന്ററിലെ ന്യൂസിറ്റി സ്റ്റോറിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. പൂട്ട് തകർക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
രാത്രി ഒരു മണിയോടെയാണ് സംഭവമെന്ന് സെക്യൂരിറ്റി ജീവനക്കാരൻ അൻവർ പറഞ്ഞു. ചെർപ്പുളശ്ശേരി പൊലീസെത്തി അന്വേഷണം നടത്തി. സമീപത്തെ വീട്ടുവളപ്പിൽ നിന്നും കത്തി, ഷർട്ട്, തോർത്ത്, എന്നിവ കണ്ടെടുത്തു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |