SignIn
Kerala Kaumudi Online
Saturday, 27 April 2024 10.17 AM IST

വേനലിൽ ദാഹമകറ്റാം... ജാഗ്രതയോടെ

juice

പാലക്കാട്: ചുട്ടുപൊള്ളുന്ന വെയിലത്ത് പുറത്തിറങ്ങുമ്പോൾ ദാഹമകറ്റാൻ വഴിയോരങ്ങളിലെ ജ്യൂസ് സ്റ്റാളുകളെ ആശ്രയിക്കുന്നവർ ഒന്ന് ശ്രദ്ധിക്കണം. വിലകുറവിൽ കിട്ടുന്ന ശീതളപാനീയങ്ങളിൽ രുചികൂട്ടാനും നിറം ലഭിക്കാനും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ചേർക്കുന്നതായാണ് റിപ്പോർട്ടുകൾ. വേനൽ കാലത്ത് ജില്ലയിലെ വിവിധയിടങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോര കച്ചവടക്കാർ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. വഴിയോരങ്ങളിൽ നേരത്തെ ജ്യൂസാക്കി ഫ്രീസറിൽ വച്ച് വിൽക്കുന്നവയാണ് കൂടുതൽ അപകടകാരി. ഇവ പലതും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നത്. കൂടാതെ തുറന്നുവയ്ക്കുന്നതിനാൽ പ്രാണികൾ പറ്റിപ്പിടിക്കാനും സാദ്ധ്യത കൂടുതലാണ്. ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം, സാമഗ്രികൾ, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി, എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കേണ്ടതാണ്. പക്ഷേ, ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഇതാണ് ഇത്തരക്കാർക്ക് ഗുണം ചെയ്യുന്നത്.

 തണ്ണിമത്തനിൽ 'സൂപ്പർ ഗ്ലോ'

വേനലിൽ ഏവരും ആസ്വദിച്ച് കഴിക്കുന്ന ഒന്നാണ് തണ്ണിമത്തൻ ജ്യൂസ്. ദാഹം ശമിപ്പിക്കുന്നതിനൊപ്പം താത്കാലികമായി വിശപ്പും മാറാനും ഇത് സഹായിക്കും. പക്ഷേ, ഈ തണ്ണിമത്തൻ ജ്യൂസുകളിൽ രുചി വർദ്ധിപ്പിക്കാനായി 'സൂപ്പർ ഗ്ലോ' എന്ന രാസവസ്തു ചേർക്കുന്നതായാണ് റിപ്പോർട്ട്. ഇതുകൂടാതെ മധുരവും രുചിയും കൂട്ടാൻ സാക്രിൻ, ഡെൽസിൻ എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പഞ്ചസാരയെക്കാൽ ഇരട്ടി മധുരവും അല്പം ലഹരിയും ഇതിനുണ്ടാകും. പൊടിരൂപത്തിൽ ലഭ്യമാകുന്ന ഇവ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. മാംഗ്ലൂരാണ് ഇതിന്റെ പ്രധാന വിപണന കേന്ദ്രം. ഇത്തരം പാനീയങ്ങൾ കഴിക്കുന്നവർക്ക് വയറിളക്കവും ഛർദ്ദിയും പിടിപെടാൻ സാദ്ധ്യയേറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

കുലുക്കി സർബത്ത്, പാൽ സർബത്ത്, ചട്ടി സർബത്ത്, ഫുൾജാർ സോഡ എന്നിങ്ങനെ ന്യൂജെൻ രുചികളിലൂടെ കച്ചവടക്കാർ ലാഭം കൊയ്യുമ്പോൾ ഇവയിലൂടെ ശരീരത്തിലെത്തുന്നത് ഹാനികരമായ രാസവസ്തുക്കളാണ്. ജ്യൂസുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന പഴങ്ങൾ, ഐസ്, പഞ്ചസാര, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ നിശ്ചിത ഗുണനിലവാരമുള്ളവയാണോ എന്നു പരിശോധിക്കാൻ സംവിധാനമില്ലെന്നത് ദൗർഭാഗ്യകരമാണ്.

 നെറ്റിചുളിക്കും 'ഉപ്പിലിട്ടത്'

ആരെയും ആകർഷിക്കുന്നതാണ് ഉപ്പിലിട്ടത്. പൈനാപ്പിളും മാങ്ങയും കാരറ്റും നെല്ലിക്കയുമെല്ലാം നാവിൽ കുളിരുകോരുന്ന രുചികളാണ്. എന്നാൽ ഇവ നിർമ്മിക്കുന്ന സ്ഥലങ്ങൾ ഭൂരിഭാഗവും അടിസ്ഥാന ശുചിത്വം പോലുമില്ലാതെയാണ്. എരിവും പുളിവും രുചിയും കിട്ടാനായി വിനാഗിരിക്കൊപ്പം ഇതര ലായനികളും ചേർക്കുന്നു. മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് ഇത്തരത്തിൽ ഭക്ഷ്യവിഷബാധയേറ്റത് വലിയ ജനശ്രദ്ധ നേടിയിരുന്നു. വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആസിഡുകളാണ് ഉപ്പിലിട്ടത് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

 95 ശതമാനവും അനധികൃതം

പാതയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ 95ശതമാനവും അനധികൃതമാണ്. കുലുക്കി സർബർത്ത്, കരിമ്പ്, തണ്ണിമത്തൻ ജ്യൂസ്, സംഭാരം വില്പന കേന്ദ്രങ്ങൾ എന്നിങ്ങനെ നിരവധി സ്റ്റാളുകൾ നഗരത്തിലും ഗ്രാമീണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ, ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, JUICE SHOP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.