പാലക്കാട്: കള്ളിലെ മായം കണ്ടെത്താൻ ഡിജിറ്റൽ സാമ്പിൾ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. മായമില്ലാതെയാണ് കള്ള് വില്പന നടത്തുന്നതെന്ന് ഉറപ്പാക്കാനാണ് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ വിൽക്കുന്ന ചിറ്റൂരിലെ കള്ളുമായി ബന്ധപ്പെട്ട നടപടികളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുക. ചെത്തി ഇറക്കുന്നതു മുതൽ ഷാപ്പുകളിൽ എത്തിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങളിലെ ക്രമക്കേട് തടയുക എന്നതാണ് ലക്ഷ്യം.
എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണന്റെ നിർദേശമനുസരിച്ചു നടപ്പാക്കുന്ന പുതിയ സംവിധാനത്തിൽ ചെത്താനുള്ള തെങ്ങുകൾ ലൈസൻസികൾക്കു ഡിജിറ്റലായി അനുവദിക്കാനാകും. സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയുടെ (ഐ.ഐ.ഐ.ടി.എം.കെ) സഹായത്തോടെയാണ് സംവിധാനത്തിന്റെ പ്രവർത്തനം.
'ട്രാക്ക് ആൻഡ് ട്രേസ്'
ആദ്യം തെങ്ങിൻ തോപ്പുകളിലെ തെങ്ങുകളുടെ ജിയോ മാപ്പിംഗ് തയ്യാറാക്കും. ചെത്തുന്ന തെങ്ങുകളുടെ എണ്ണം, ലഭിക്കുന്ന കള്ളിന്റെ അളവ്, അളന്ന് ഒഴിക്കൽ, കള്ള് വാഹനത്തിൽ ഷാപ്പിൽ എത്തിക്കുന്നതു വരെയുള്ള വിവരങ്ങൾ എന്നിവ മൊബൈൽ ആപ്ലിക്കേഷൻ വഴി 'ട്രാക്ക് ആൻഡ് ട്രേസ്' എന്ന നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിക്കും. തോപ്പിൽ നിന്നുള്ള കള്ളുവാഹനങ്ങൾ വഴി തെറ്റുന്നുണ്ടോയെന്നും ഇതുവഴി പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |