പാലക്കാട്: പുതുപ്പരിയാരത്ത് സ്വകാര്യവ്യക്തിയുടെ കിണറ്റിൽ പുലിയും കാട്ടുപന്നികളും അകപ്പെട്ടു. മേപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ സുരേന്ദ്രന്റെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഒരു പുലിയും മൂന്ന് കാട്ടുപന്നികളും കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെയും പന്നികളെയും കരക്ക് കയറ്റിയെങ്കിലും രണ്ട് പന്നികൾ ചത്തു. ഇന്നലെ രാവിലെ പണിക്കുപോയ പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആദ്യം കോണി ഉപയോഗിച്ച് പുലിയെ കെണിയിൽപെടുത്താൻ ശ്രമിച്ചെങ്കിലും പുലി കോണിയിലൂടെ കയറി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ദീർഘനേരം വെള്ളത്തിൽ കിടന്നതിനെ തുടർന്നു രണ്ടു കാട്ടുപന്നികൾ ചത്തു. ഒന്നിനെ ജീവനോടെ രക്ഷപ്പെടുത്തി. തീറ്റ തേടി കാടിറങ്ങിയ പുലി പന്നിക്കൂട്ടത്തെ തുരത്തുന്നതിനിടെ കിണറ്റിൽ വീണതാവാമെന്നാണ് വനം വകുപ്പ് കരുതുന്നത്. അതേസമയം പ്രദേശത്ത് പുലി, ആന, പന്നി തുടങ്ങിയ വന്യജീവി ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |