ഷൊർണൂർ: കനത്ത മഴയിൽ കിണറിന്റെ ചുറ്റുമതിലും കൽക്കെട്ടുമടക്കം ഇടിഞ്ഞുതാഴ്ന്നു. കവളപ്പാറ കാരക്കാട് വയലോരത്തിന് സമീപം അവുക്കാട്ട് വെളുത്തേടത്ത് നാരായണൻകുട്ടിയുടെ വീട്ടിലെ നൂറ് വർഷത്തോളം പഴക്കമുള്ള കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിലാണ് സംഭവം. രാത്രി ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാരും അയൽ വീട്ടുകാരും നോക്കിപ്പോഴാണ് 15 കോൽ താഴ്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നതായി കണ്ടത്. കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോർപമ്പടക്കം മണ്ണിനടിയിലായി. കടുത്ത വേനലിലും ജലലഭ്യത ഉണ്ടായിരുന്ന കിണറായിരുന്നു ഇടിഞ്ഞുതാഴ്ന്നതെന്ന് വീട്ടുകാർ പറഞ്ഞു. മറ്റ് ശുദ്ധജല സ്രോതസൊന്നും ഇല്ലാത്തതിനാൽ കുടിവെള്ളത്തിനടക്കം ബുദ്ധിമുട്ടിലാണ് വീട്ടുകാർ. നഗരസഭ അധികൃതരും വാർഡ് കൗൺസിലർ ഷീനയും സ്ഥലം സന്ദർശിച്ചു. വില്ലേജ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |