ചിറ്റൂർ: കമ്പിളിചുങ്കത്തു നിന്നു തേനാരി വഴി പാറ- പാലക്കാട് റൂട്ടിലേക്കും കമ്പിളിചുങ്കത്തു നിന്ന് വേർകോലി- കല്യൂട്ടിയാൽ വഴി പാലക്കാട്ടേക്കും പോകുന്ന പ്രധാന പാതയുടെ ഒരു ഭാഗം തകർന്ന നിലയിൽ. കമ്പിളിച്ചുങ്കം കോളനി പരിസരത്ത് 25 മീറ്ററോളം ഏതു നിമിഷവും തകർന്നു പോകാവുന്ന നിലയിൽ വീണ്ടുകീറി താഴ്ന്നു നിൽക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ മഴയിൽ ജലസേചന കനാലിന്റെ സൈഡ് സംരക്ഷണഭിത്തിയോട് ചേർന്ന് റോഡിൽ വലിയ രണ്ട് ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു.
ഈ ഗർത്തങ്ങളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിൽ കനാൽ സംരക്ഷണഭിത്തിയും തകർന്ന നിലയിലാണ്. ഈ കനാലിനാട് ചേർന്നുള്ള ഭാഗമാണ് റോഡ് വിണ്ടുകീറി ഒരു ഭാഗം താഴ്ന്ന് നിൽക്കുന്നത്. കനാൽ സംരക്ഷണഭിത്തിയും ഒപ്പം റോഡും ഏതുനേരവും തകരാമെന്ന നിലയിലാണ്. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി അധികൃതർ തകർന്നഭാഗത്ത് റിബ്ബൺ കെട്ടിവെച്ചിരിക്കുകയാണ്. ഇതിനരികിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കുമെന്ന ആശങ്കയിലാണ് പരിസരവാസികളും യാത്രക്കാരും. ബസ് സർവീസ് ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് രാപ്പകൽ വ്യത്യാസമില്ലാതെ ദിവസേന ഇതുവഴി കടന്നുപോകുന്നത്. അപകടം പതിഞ്ഞിരിക്കുന്ന റോഡിന്റെ തകർച്ച പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |