പാലക്കാട്: സർക്കാർ ആശുപത്രികളെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഓരോ സർക്കാർ ആശുപത്രികളും രോഗി ജനസൗഹൃദമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തി മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയുടെ ഗേറ്റ് മുതൽ എല്ലാ രംഗത്തും സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തും. ആശുപത്രിയിലെ ചികിത്സ പരമാവധി സൗജന്യവും മിതമായ നിരക്കിലും നൽകാനാണ് ശ്രമം. അവയവമാറ്റ രംഗത്ത് സർക്കാർ സജീവമായ ഇടപെടലാണ് നടത്തുന്നത്. ചെലവേറിയ ലിവർ ട്രാൻസ്‌പ്ലാന്റേഷൻ സർക്കാർ ആശുപത്രികളിൽ കുറഞ്ഞ ചിലവിൽ നടത്തുന്നതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ആദിവാസി മേഖലകൾ ഉള്ളതുകൊണ്ട് പാലക്കാട് ജില്ലയ്ക്കും പ്രത്യേകിച്ച് മലമ്പുഴ മണ്ഡലത്തിനും വലിയ പ്രാധാന്യമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. രാജ്യത്ത് നവജാത ശിശുമരണം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. മാതൃ മരണനിരക്ക് കുറയ്ക്കുക ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മികച്ച ഇടപെടൽ നടത്തുന്ന ഡോ. ജയപ്രസാദിനെ മന്ത്രി അഭിനന്ദിച്ചു.
എ. പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി. ഡി.പി.എം പാലക്കാട് ഡോക്ടർ ടി.വി. റോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിനോയി, തോമസ് വാഴപ്പള്ളി, ബി. ബിനോയ് അഞ്ചു ജയൻ, എസ്. സുജാത, രാധിക മാധവൻ, ടി.കെ. ജയപ്രസാദ് എന്നിവർ പങ്കെടുത്തു.
എലപ്പുള്ളി ആശുപത്രിക്ക് 10 കോടി രൂപയുടെ പദ്ധതി
എ. പ്രഭാകരൻ എം.എൽ.എയുടെ പ്രത്യേക താല്പര്യ പ്രകാരം ശോച്യാവസ്ഥയിലുള്ള എലപ്പുള്ളി ആശുപത്രിക്ക് 10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |