പാലക്കാട്: തിരുവോണത്തിന് സദ്യയൊരുക്കാനും പൂക്കളം തീർക്കാനും ഓണക്കോടിയെടുക്കാനും നാടും നഗരവും ഇന്നലെ ഉത്രാട പാച്ചിലിലായിരുന്നു. കനത്ത മഴ വിപണിയെ നേരിയ തോതിൽ ബാധിച്ചെങ്കിലും വിപണി ഏറെക്കുറെ സജീവമായിരുന്നു. ഇന്നലെ കേരളത്തിൽ 12 ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. പല ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇന്നലെ ഓണഘോഷവും നടന്നു.
ഇത്തവണ വസ്ത്രാലയങ്ങളിലും തെരുവോര വിപണിയിലും വൻ വിൽപനയാണ് നടന്നത്. ഓണത്തിനായി നേരത്തെ തന്നെ മിക്കവാറും പേർ വസ്ത്രം എടുത്തുകഴിഞ്ഞെങ്കിലും ഉത്രാടനാളിലും വസ്ത്ര വിപണിയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
പൊതുവിപണിയിൽ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും നേരിയ വിലവർദ്ധനയുണ്ടെങ്കിലും വിപണിയിൽ ന്യായ വിലയൊരുക്കി സർക്കാർ സംവിധാനങ്ങൾ ഉള്ളത് ആശ്വാസമാണ്.
പൂവ്, പച്ചക്കറി, ഇലക്ട്രോണിക്സ്, വാഹന വിപണി എന്നിവയിൽ ഓണം മേള വിപുലമായി. തൂശനിലയിൽ പച്ചടിയും കിച്ചടിയും അവിയലും തോരനും മറ്റു വിഭവങ്ങളും ഒരുക്കണമെങ്കിൽ ഇത്തവണ വില അൽപം കൂടുതൽ കൊടുക്കണം. തക്കാളി, ബീൻസ്, വെണ്ട തുടങ്ങിയ മിക്കയിനങ്ങൾക്കും ഒഴാഴ്ച കൊണ്ടു ശരാശരി അഞ്ച് രൂപയിലേറെ വില വർദ്ധിച്ചിട്ടുണ്ട്. എന്നാൽ പച്ചക്കറി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിറുത്താൻ കൃഷിവകുപ്പും ഹോർട്ടികോർപ്പും വി.എഫ്.പി.സി.കെയും 146 പച്ചക്കറി ചന്തകളും ഒരുക്കി. കുടുംബശ്രീ ചന്തകളും ജനങ്ങൾക്ക് ആശ്വാസമായി. അരിയടക്കമുള്ള പലവ്യഞ്ജന വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറെയാണ്.
സമ്മാനങ്ങളും ഓഫറുകളും
പൊതുവിപണിയിലെ വില വർദ്ധനയ്ക്ക് ആശ്വാസമായി സർക്കാരിന്റെ ഓണം മേളകളും മാവേലി സ്റ്റോറുകളും കൺസ്യൂമർഫെഡ് മേളകളും ഒരു പരിധിവരെ ജനങ്ങൾക്ക് സഹായകമായി. സമ്മാനങ്ങളും ഓഫറുകളുമായി ജനങ്ങളെ ആകർഷിക്കാനും വ്യാപാര സ്ഥാപനങ്ങൾ മത്സരമാണ്. സ്‌കൂളുകളും കോളേജുകളും അടച്ചതിനാൽ കുടുംബവുമൊത്തുള്ള ഷോപ്പിംഗാണ് എല്ലായിടത്തും. നാട്ടിൽ, ഓണം മേള ഇലക്ട്രോണി ക്സ് വിപണിയിലും വാഹന വിപണിയിലും സജീവമാണ്. മൊബൈൽ ഫോൺ ഷോപ്പുകളിലും തിരക്കേറിയിട്ടുണ്ട്. വാഹന വിപണിയിൽ ഇരുച ക്ര വാഹനത്തിനാണ് ആവശ്യക്കാർ കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |